ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കർ അഞ്ചാം പ്രതി

single-img
15 February 2023

ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അഞ്ചാം പ്രതി. കേസിൽ ഇതുവരെ ആറുപേരെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പ്രതി ചേർത്തിരിക്കുന്നത്. ഇഡിയുടെ കൊച്ചി ഓഫിസിൽ വെള്ളി തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണു ശിവശങ്കറെ ചോദ്യം ചെയ്തത്. തെളിവുകളും നിർമ്മാണ കരാറുകാരൻ സന്തോഷ് ഈപ്പനുമൊന്നിച്ച് ചോദ്യം ചെയ്‌തതിലെ മൊഴി വൈരുദ്ധ്യവുമാണ് അറസ്‌റ്റിന് കാരണമായത്.

വടക്കാഞ്ചേരി ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്ന് ഒരുകോടിയോളം രൂപ കണ്ടെത്തിയിരുന്നു. ഇത് ലൈഫ് മിഷനിൽ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ മൊഴി. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടായിരുന്നു ഇ ഡി കണ്ടെത്തിയത്. തുടർച്ചയായി ചോദ്യം ചെയ്‌തിട്ടും ശിവശങ്കർ കുറ്റം സമ്മതിച്ചിരുന്നില്ല എന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വൃത്തങ്ങൾ പറയുന്നു.

കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ്നായർ, സന്തോഷ് ഈപ്പൻ എന്നിവരുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തത്. പദ്ധതിയുടെ ഭാഗമായി 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായാണു സ്വപ്ന സുരേഷിന്റെ ആരോപണം. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്നു നിർമാണ കരാറെടുത്ത യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിട്ടുണ്ട്.