കേന്ദ്ര സര്‍ക്കാരിന്റെ ‘ജനദ്രോഹ നയങ്ങള്‍’ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം; പങ്കെടുക്കാന്‍ പ്രത്യേക ട്രെയിന്‍ വാടകയ്ക്കെടുത്ത് സിപിഐ

single-img
15 July 2026

കേന്ദ്ര സര്‍ക്കാരിന്റെ ‘ജനദ്രോഹ നയങ്ങള്‍’ക്കെതിരെ ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക ട്രെയിന്‍ വാടകയ്ക്കെടുത്ത് സിപിഐ സംസ്ഥാന നേതൃത്വം. കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും രാജ്യ തലസ്ഥാനത്ത് എത്തിക്കുന്നതിനായാണ് റെയില്‍വേയില്‍ നിന്ന് പ്രത്യേക ട്രെയിന്‍ (സ്‌പെഷ്യല്‍ ചാര്‍ട്ടര്‍ ട്രെയിന്‍) ബുക്ക് ചെയ്തിരിക്കുന്നത്. ഇതിനായുള്ള പ്രാഥമിക തുകയായി 9 ലക്ഷം രൂപ സിപിഐ നേതൃത്വം റെയില്‍വേയ്ക്ക് അഡ്വാന്‍സ് നല്‍കിക്കഴിഞ്ഞു.

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനും ജനവിരുദ്ധ നിലപാടുകള്‍ക്കുമെതിരെ ദേശീയ തലത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐ ഡല്‍ഹിയില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് വലിയ തോതില്‍ പ്രവര്‍ത്തകരെ ഡല്‍ഹിയില്‍ എത്തിക്കുക എന്നത് ട്രെയിനുകളിലെ തിരക്ക് കാരണം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ട്രെയിന്‍ മുഴുവനായി വാടകയ്ക്കെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

കേരളത്തിലെ പ്രധാന സ്റ്റേഷനുകളില്‍ നിന്ന് പ്രവര്‍ത്തകരെ സ്വീകരിച്ച് ട്രെയിന്‍ ഡല്‍ഹിയിലേക്ക് തിരിക്കും. ട്രെയിന്‍ സര്‍വീസിനായുള്ള ആകെ തുകയുടെ ആദ്യ ഗഡുവായാണ് ഒന്‍പത് ലക്ഷം രൂപ റെയില്‍വേയ്ക്ക് കൈമാറിയിട്ടുള്ളത്. യാത്രക്കാരുടെ എണ്ണവും കോച്ചുകളുടെ എണ്ണവും കണക്കാക്കി ബാക്കി തുക പിന്നീട് റെയില്‍വേ നിശ്ചയിക്കും.

ഓഗസ്റ്റ് 29ന് തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന പ്രത്യേക ട്രെയിന്‍ 31ന് ഡല്‍ഹിയിലെത്തും. സെപ്റ്റംബര്‍ 1ന് നടക്കുന്ന പ്രതിഷേധത്തിന് ശേഷം സെപ്റ്റംബര്‍ 2ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട്് 4ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി വോളന്റിയര്‍മാരും കര്‍ഷക-തൊഴിലാളി സംഘടനകളിലെ പ്രതിനിധികളും പ്രത്യേക ട്രെയിനില്‍ ഡല്‍ഹിയിലേക്ക് തിരിക്കും. മുന്‍കാലങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ സമാനമായ രീതിയില്‍ ട്രെയിന്‍ ബുക്ക് ചെയ്ത് പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഐയുടെ നീക്കം വലിയ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നോക്കിക്കാണുന്നത്.