രാജസ്ഥാനില്‍ ഭര്‍ത്താവിന്‍റെ മുന്നിൽ യുവതിയെ നാലു പേര്‍ കൂട്ടബലാത്സംഗം ചെയ്തു

single-img
12 November 2022

രാജസ്ഥാനിലെ ജയ്പൂരിൽ ഭര്‍ത്താവിന് മുന്നിലിട്ട് ഭാര്യയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. സംസ്ഥാനത്തെ സിരോഹി ജില്ലയിലാണ് ബുധനാഴ്ച രാത്രി 45 കാരിയായ വീട്ടമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇവരുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം യുവതിയെ ഭര്‍ത്താവിന് മുന്നിലിട്ട് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

യുവതി നൽകിയ പരാതിയില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒരാള്‍ ഒളിവിലാണെന്നും പിണ്ട്വാര പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടന്‍റ് ജീത്തു സിംഗ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: “യുവതിയും ഭര്‍ത്താവും ബുധനാഴ്ച രാത്രി കിടന്നുറങ്ങാനുള്ള തയ്യാറെടുപ്പിലിയാരുന്നു. ഈ സമയം നാല് പേര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി. മോഷണത്തിനായാണ് സംഘം വീട്ടിലെത്തിയത്. വാച്ച് മാനായി ജോലി ചെയ്യുന്ന യുവാവിനെ സംഘം കെട്ടിയിട്ട് കൈവശമുണ്ടായിരുന്ന 1400 രൂപ കൈക്കലാക്കി. പിന്നാലെ കൂടുതല്‍ പണവും വീട്ടിലെ വിലയേറിയ വസ്തുക്കളും നല്‍കാന്‍ ആവശ്യപ്പെട്ടു.

യുവതിയുടെ കൈവശം കുറച്ച് വെള്ളി ആഭരണങ്ങളുണ്ടായിരുന്നു. ഇതും അക്രമികള്‍ കൈക്കലാക്കി. വീട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളൊന്നും കണ്ടെത്താനായില്ല. ഇതോടെ ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം ഇയാളുടെ മുന്നിലിട്ട് യുവതിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. പിന്നീട് യുവതിയെയും കെട്ടിയിട്ട ശേഷം പ്രതികള്‍ മുങ്ങി.

പിറ്റേദിവസം ദമ്പതിമാര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്. കേസെടുത്ത പൊലീസ് ശനിയാഴ്ച രാവിലയോടെ മൂന്ന് പെരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു പ്രതി ഒളിവിലാണെന്നും ഇയാളെയും ഉടനെ തന്നെ പിടികൂടുമെന്നും ഡെപ്യൂട്ടി സൂപ്രണ്ടന്‍റ് ജീത്തു സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.