വി.എസിന്റെ പോരാട്ടങ്ങൾ കേരളം ഒരിക്കലും മറക്കില്ല; അനുസ്മരണവുമായി കെ.കെ. ശൈലജ

single-img
21 July 2026

കേരളത്തിന്റെ ജനപ്രിയ നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വി.എസിന്റെ ജന്മനാടായ ആലപ്പുഴയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ജനങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പോരാട്ടങ്ങളും ഓർമ്മിക്കുന്നുവെന്ന് ശൈലജ പറഞ്ഞു.

വളരെ ദരിദ്രമായ കുടുംബത്തിൽ ജനിച്ച വി.എസ്. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട് ജീവിതപ്രതിസന്ധികൾ നേരിട്ടുവെന്നും തയ്യൽക്കടയിലും കയർ തൊഴിലാളികൾക്കൊപ്പവും ജോലി ചെയ്ത അനുഭവങ്ങളാണ് അദ്ദേഹത്തെ തൊഴിലാളിവർഗത്തിന്റെ പ്രിയപ്പെട്ട നേതാവാക്കി മാറ്റിയതെന്നും ശൈലജ ഓർമ്മിപ്പിച്ചു. 1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ അദ്ദേഹം, 1964-ൽ സി.പി.ഐ(എം) രൂപീകരണത്തിന് നേതൃത്വം നൽകിയ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നുവെന്നും അവർ പറഞ്ഞു.

ജന്മിത്വത്തിനും സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണത്തിനുമെതിരെ നടത്തിയ പോരാട്ടങ്ങൾ കേരളത്തിന്റെ സമരചരിത്രത്തിലെ പ്രധാന അധ്യായങ്ങളാണെന്ന് ശൈലജ ചൂണ്ടിക്കാട്ടി. പുന്നപ്ര-വയലാർ സമരകാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട വി.എസ്. ജയിലിൽ ക്രൂരമായ പീഡനങ്ങൾ നേരിട്ടെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തെ തളർത്തിയില്ലെന്നും അവർ പറഞ്ഞു.

മുഖ്യമന്ത്രിയായിരിക്കെ ഭൂമാഫിയയ്ക്കും കുടിവെള്ള മാഫിയയ്ക്കുമെതിരെ വി.എസ്. സ്വീകരിച്ച ശക്തമായ നിലപാടുകൾ കേരളം ഒരിക്കലും മറക്കില്ലെന്ന് ശൈലജ അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ സുരക്ഷയ്ക്കും അവകാശങ്ങൾക്കും വേണ്ടി അദ്ദേഹം എന്നും ഉറച്ച നിലപാട് സ്വീകരിച്ച നേതാവായിരുന്നുവെന്നും അവർ പറഞ്ഞു.

ഭരണപരിഷ്കാര കമ്മിറ്റിയുടെ അധ്യക്ഷനെന്ന നിലയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വി.എസ്., കേരളത്തിന്റെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ രൂപീകരണത്തിന് മുൻകൈയെടുത്തതായും ശൈലജ ഓർമ്മിപ്പിച്ചു. ഉയർന്ന അക്കാദമിക് ബിരുദങ്ങളില്ലാതെയും ഏത് വലിയ ഉത്തരവാദിത്തവും മികവോടെ നിർവഹിക്കാൻ കഴിയുമെന്ന് ജീവിതംകൊണ്ട് തെളിയിച്ച നേതാവായിരുന്നു വി.എസ്. അച്യുതാനന്ദനെന്നും അദ്ദേഹം ഉയർത്തിപ്പിടിച്ച വിപ്ലവ മൂല്യങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും കെ.കെ. ശൈലജ വ്യക്തമാക്കി.