സിജെപി പ്രതിഷേധത്തിൽ വാളുകളുമായി ഖാലിസ്താനികൾ പങ്കെടുത്തോ? ; സത്യം എന്താണ് ?

single-img
23 July 2026

രാജ്യതലസ്ഥാനത്ത് ജന്തർ മന്തറിൽ അടുത്തിടെ നടന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധത്തിൽ വാളുകളും കല്ലുകളുമായി ‘ഖാലിസ്താനികൾ’ പങ്കെടുത്തു എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചിരുന്നു. എന്നാൽ, ഈ പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്നും, വൈറലാകുന്ന വിഡിയോയ്ക്ക് ദില്ലിയിലെ പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ലെന്നും ആൾട്ട് ന്യൂസ് നടത്തിയ ഫാക്ട് ചെക്ക് വ്യക്തമാക്കുന്നു.

നിഹാംഗ് സിഖുകാർ പൊലീസുമായി ഏറ്റുമുട്ടുന്നതും ബാരിക്കേഡുകൾ എടുത്തുമാറ്റുന്നതുമാണ് വിഡിയോയിലുള്ളത്. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടും 2026 ജൂലൈ 20ന് സിജെപി ‘സൻസദ് ചലോ’ എന്ന പേരിൽ ഒരു മാർച്ച് സംഘടിപ്പിച്ചിരുന്നു. ജന്തർ മന്തറിൽ നിന്ന് പാർലമെന്റിലേക്ക് നടന്ന മാർച്ചിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചിരുന്നു.ഈ സംഭവത്തിന് പിന്നാലെയാണ്, വാളുകളേന്തിയ സിഖുകാർ സിജെപി പ്രതിഷേധത്തിൽ പങ്കുചേർന്നു എന്ന അവകാശവാദത്തോടെ @India_Policy, @wokeflix തുടങ്ങിയ എക്സ് അക്കൗണ്ടുകൾ ഒരു വിഡിയോ പങ്കുവെച്ചത്.

‘വിദ്യാർഥി പ്രതിഷേധത്തിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ നിഹാംഗ് സിഖുകാർ’ എന്നാണ് അതിന് അടിക്കുറിപ്പ് നൽകിയിട്ടുള്ളത്. എന്നാൽ റിവേഴ്സ് ഇമേജ് സെർച്ചിൽ, ഇത് ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു പഴയ വിഡിയോ ആണെന്ന് കണ്ടെത്തി. 2026 ജൂൺ 25ന് ‘എ1 ന്യൂസ് ഉത്തരാഖണ്ഡ്’ എന്ന ഫേസ്ബുക്ക് പേജിലും, ജൂൺ 26ന് ‘അമർ ഉജാല’ എന്ന വാർത്താമാധ്യമത്തിലും ഈ വിഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിജെപിയുടെ ജന്തർമന്തർ പ്രതിഷേധം നടക്കുന്നതിന് ഏകദേശം ഒരു മാസം മുൻപ് നടന്ന സംഭവമാണിതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.