കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടണം; വർഗീയ പരാമർശത്തിൽ ബി. ഗോപാലകൃഷ്ണനെ തള്ളി രാജീവ് ചന്ദ്രശേഖർ

വർഗീയ പരാമർശ വിവാദത്തിൽ ബി. ഗോപാലകൃഷ്ണനെതിരെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഏതെങ്കിലും മതത്തെ ലക്ഷ്യമാക്കി സംസാരിക്കുന്നത് പാർട്ടിയുടെ നിലപാടല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് നിയമം സ്വന്തം രീതിയിൽ നടപടിയെടുക്കട്ടെയെന്നും, കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ട് ഡീൽ ആരോപണത്തെയും രാജീവ് ചന്ദ്രശേഖർ തള്ളി. ബിജെപിയെ ഉൾപ്പെടുത്തി ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നത് രാഷ്ട്രീയ ശ്രദ്ധ തിരിക്കാനാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സിപിഐഎമ്മും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ലെന്നും, ഭയത്തിന്റെ പേരിലാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് 100 സീറ്റ് നേടാനാകില്ലെന്നും, പരമാവധി 40 സീറ്റുകൾ മാത്രമേ ലഭിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


