‘ജവാൻ റം’ ഉൽപ്പാദനം നിർത്തിവെച്ച സംഭവത്തിൽ സർക്കാർ വിശദമായ അന്വേഷണത്തിന്

single-img
7 July 2026

സംസ്ഥാനത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മദ്യമായ ‘ജവാൻ റം’ ഉൽപ്പാദനം നിർത്തിവെച്ച സംഭവത്തിൽ സർക്കാർ വിശദമായ അന്വേഷണത്തിനൊരുങ്ങുന്നു. ടാക്സ്, എക്സൈസ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന നാലംഗ സമിതിയെ ഇതിനായി നിയോഗിക്കും. നികുതി സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങും.

കഴിഞ്ഞ മാസം 11-ാം തീയതി മുതൽ ഉൽപ്പാദനം നിലച്ചതോടെയാണ് സംഭവം വിവാദമായത്. എന്നാൽ, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ട്രാവൻകൂർ ഷുഗേഴ്സിൽ പതിവായി ഇത്തരത്തിൽ ഉൽപ്പാദനം മുടക്കാറുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 1 മുതൽ 15 വരെയും ഉൽപ്പാദനം നിർത്തിവെച്ചിരുന്നു. മുൻ വർഷങ്ങളിലും സമാനമായ രീതിയിൽ നിർമാണം മുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.

സ്വകാര്യ മദ്യക്കമ്പനികളെ സഹായിക്കാൻ ബോധപൂർവം ഉൽപ്പാദനം തടസ്സപ്പെടുത്തുന്നതാണോ എന്ന സംശയമാണ് അന്വേഷണത്തിന് വഴിതുറന്നത്. മദ്യ നിർമാണത്തിനായുള്ള അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിലെ നടപടിക്രമങ്ങളും അന്വേഷണ പരിധിയിൽ വരും. പർച്ചേസ് നടപടികളിൽ വലിയ തോതിലുള്ള അഴിമതിയും ഒത്തുകളിയും നടന്നിട്ടുണ്ടോ എന്നും ഉന്നതതല സമിതി പരിശോധിക്കും.