മോർബി പാലത്തിന്റെ തകർച്ച; സ്വമേധയാ കേസെടുത്ത് ഗുജറാത്ത് ഹൈക്കോടതി

single-img
7 November 2022

മോർബി തൂക്കുപാലം അറ്റകുറ്റ പണികൾക്ക് ശേഷം തുറന്നുനല്കി അഞ്ചാം നാൾ തകർന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഗുജറാത്ത് ഹൈക്കോടതി. വിഷയത്തിൽ കോടതി സംസ്ഥാന സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചു.

ഈ മാസം 14ന് അകം വിഷയത്തിൽ വിശദീകരണം നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഒക്ടോബർ 30-നാണ് മോർബിയിലെ മച്ചു നദിയിലെ പാലം തകർന്ന് 135 പേർ മരിച്ചത്. ഏഴുമാസത്തെ അറ്റകുറ്റപ്പണികൾക്കൊടുവിൽ ഒക്ടോബർ 26-നായിരുന്നു പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറിന്റെയും ജസ്റ്റിസ് അശുതോഷ് ശാസ്ത്രിയുടെയും ഡിവിഷൻ ബെഞ്ചാണ് ഇന്ന് വിഷയത്തിൽ സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കിയത്. സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന ആഭ്യന്തര വകുപ്പ്, മുനിസിപ്പാലിറ്റി കമ്മീഷണർ, മോർബി മുനിസിപ്പാലിറ്റി, ജില്ലാ കളക്ടർ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എന്നിവർ മുഖേന സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.

നവംബർ 14ന് കേസ് വീണ്ടും പരിഗണിക്കും. വിഷയത്തിൽ നവംബർ 14നകം റിപ്പോർട്ട് നൽകാനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് നിർദ്ദേശിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ചതാണ് ഈ പാലം. പാലത്തിന്റെ നവീകരണ ചുമതല ഒറേവ ഗ്രൂപ്പിനായിരുന്നു. സംഭവത്തിൽ ഒറെവ ഗ്രൂപ്പിലെ നാലുപേരടക്കം ഒമ്പതുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.