സോണിയയും ഖാർഗെയും തടയാൻ നോക്കിയിട്ടും നിർത്തിയില്ല; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണ്ണമായി ആലപിച്ചു

single-img
15 August 2026

ഡൽഹി എഐസിസി ആസ്ഥാനത്ത് 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങൾ. ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയും ഗാനാലാപനം നിർത്തുവാൻ ആവശ്യപ്പെട്ടിട്ടും ഗായകസംഘം വന്ദേമാതരം പൂർണ്ണമായി പാടി തീർക്കുകയായിരുന്നു. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വന്ദേമാതരത്തിന്റെ ആദ്യത്തെ ഈരടികൾ മാത്രം പാടുക എന്നതാണ് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാട്. വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടപ്പോൾ കോൺഗ്രസ് അതിനെ ശക്തമായി എതിർത്തിരുന്നു. നേതാക്കളുടെ നിർദ്ദേശങ്ങൾ മുഖവിലയ്ക്കെടുക്കാതെ ഗായകസംഘം ഗാനം പൂർത്തിയാക്കിയത് പാർട്ടി നേതൃത്വത്തിന് അപ്രതീക്ഷിതമായി മാവുകയായിരുന്നു.

എന്നാൽ എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപനം വിവാദമാക്കേണ്ടതില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. വന്ദേമാതരത്തിലുള്ള പാർട്ടിയുടെ നിലപാട് പാർലമെന്റിൽ വ്യക്തമാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഈ സംഭവത്തിൽ പ്രതികരിക്കാൻ കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് തയ്യാറായില്ല.