‘ഡൽഹി ചലോ’ ; ട്രെയിൻ കിട്ടിയില്ലെങ്കിൽ ബസിൽ പോകുമെന്ന് ബിനോയ് വിശ്വം

single-img
14 August 2026

ഡൽഹിക്ക് പോകാൻ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി, തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സിപിഐ. സിപിഐ ജില്ലാ സംസ്ഥാന നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. റെയിൽവേ സ്റ്റേഷന് സമീപം മാർച്ച് പൊലീസ് തടഞ്ഞു. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിലേക്ക് പോകണമെന്ന് സിപിഐ പ്രവർത്തകർ ആവശ്യപ്പെട്ടു. ട്രെയിൻ യാത്ര അവകാശമാണ്, കേന്ദ്രസർക്കാറിന് ജനങ്ങളെ ഭയമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

അവരെ കാണാനും കേൾക്കാനും ഭയമാണ്. ഡൽഹിയിലെ സമരത്തിൽ എത്തിയിരിക്കും. ഇന്നലെയാണ് സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി എന്ന് പറയുന്നത്. ട്രെയിൻ റദ്ദാക്കിയ നിങ്ങൾക്ക് മാർച്ച് റദ്ദാക്കാൻ കഴിയില്ല. 10 പേരെങ്കിലും അധികമായി സമരത്തിന് എത്തും. ഒരൊറ്റ ആളുപോലും കുറയില്ല. ട്രെയിനിൽ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ ബസ്സിൽ പോകും. നമ്മളെ തോൽപ്പിക്കാൻ വേണ്ടി അവർ ശ്രമിക്കും, എന്നാൽ നമ്മൾ തോൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

22 ബോഗികൾ ഉള്ള ട്രെയിൻ ആണ് ബുക്ക്‌ ചെയ്തത്. ഇതിനായി 10 ലക്ഷം രൂപ റെയിൽവേക്ക് നൽകിയിരുന്നു. എന്നാൽ ഇന്നലെ ആ തുക ബാങ്കിൽ തിരികെ വന്നു. ഏതോ ഒരു അക്കൗണ്ടിൽ നിന്നാണ് 10 ലക്ഷം രൂപ വന്നതെന്നും പ്രത്യേക ട്രെയിൻ റദ്ദാക്കിയ അറിയിപ്പ് കിട്ടിയത് ഇന്നലെ ആണെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.