ഗുജറാത്തില്‍ വീണ്ടും ബിജെപി തന്നെ അധികാരത്തിലെത്തും; എബിപി-സി വോട്ടര്‍ സര്‍വേ ഫലം

single-img
3 October 2022

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഗുജറാത്തിൽ നിലവിലെ ഭരണകക്ഷിയായ ബിജെപി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് എബിപി – സിവോട്ടർ സർവെ ഫലം. അങ്ങിനെ സംഭവിച്ചാൽ തുടർച്ചയായി തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി വിജയിക്കും.ഇതോടൊപ്പം തന്നെ ഹിമാചൽപ്രദേശിലും ബിജെപി അധികാരത്തിലെത്തുമെന്ന് സര്‍വെയില്‍ പറയുന്നു.

ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും സര്‍വെയില്‍ പറയുന്നു. നിലവിൽ 1995 മുതൽ ഗുജറാത്തിൽ അധികാരത്തിൽ തുടരുന്നതാണ് ബിജെപി. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റിൽ 135 മുതൽ 143 സീറ്റുകളിൽ വരെ സ്വന്തമാക്കുമെന്നാണ് എബിപി-സി വോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്.

അതേസമയം, 2017ൽ 99 സീറ്റുകളിലായിരുന്നു ബിജെപി വിജയം നേടിയത്,. അപ്പോൾ 77 സീറ്റുകളായിരുന്നു കോൺഗ്രസിന്. കോൺഗ്രസിന് ഇത്തവണ 36 – 44 സീറ്റുകളായി ചുരുങ്ങുമെന്ന് സർവെയിൽ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബിൽ സ്വന്തമാക്കിയ അട്ടിമറി ജയത്തിന് ശേഷം ഗുജറാത്തിലും ശക്തമായി പ്രവർത്തിക്കുന്ന ആംആദ്മി പാർട്ടി 0 – 2 സീറ്റുകൾ വരെ നേടും. 17.4 ശതമാനം വോട്ട് വിഹിതം സ്വന്തമാക്കുമെന്ന് സർവെയിൽ പറയുന്നു.

ഈ ഒക്ടോബറില്‍ ആണ് എബിപി ന്യൂസ്-സിവോട്ടർ സര്‍വ്വേ നടത്തിയത്. ഗുജറാത്തിൽ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിന് 34.6% നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ അനുകൂലിച്ചു. 15.6% ആളുകൾ ആം ആദ്മിയുടെ സ്ഥാനാർത്ഥി മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു.

9.2% പേർ ബിജെപിയുടെ മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയെ അനുകൂലിച്ചു. 5% പേർ മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെയും അനുകൂലിച്ചു. ഗുജറാത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെങ്കിലും വോട്ട് ശതമാനത്തിൽ കുറവ് ഉണ്ടാകുമെന്ന് സർവെയിൽ പറയുന്നു. 46.8 ശതമാനം വോട്ടുകളായിരിക്കും ബിജെപിക്ക് ലഭിക്കുക. 2017ൽ 49.1 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് ശതമാനം.