യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ ഏഴ് വർഷത്തിന് ശേഷം പ്രതി പിടിയിൽ

single-img
31 August 2023

മുംബൈ: യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ ഏഴ് വർഷത്തിന് ശേഷം പ്രതി പിടിയിലായി. വർഷങ്ങൾക്ക് മുമ്പ് മുംബൈ നലസോപാരയിൽ ആണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. ഈ കേസിലെ പ്രതിയെ ആണ് ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.  പത്ത് വർഷത്തോളം പഴക്കമുള്ള  പ്രതിയുടെ പടവും വലതു കൈയിലെ പഴയ പച്ചകുത്തിയ പാടുകളുമാണ്  ഇയാളെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.

ചിത്രകൂട് ജില്ലയിലെ രാജാപൂർ പട്ടണത്തിൽ നിന്നായിരുന്നു 28-കാരനായ പ്രതി ശിവബാബു നിഷാദ് അറിസ്റ്റിലായത്. 2016 മാർച്ച് 17 -നും 18 -നും ഇടയിൽ നാലസോപാരയിൽ സുഭാഷ്ചന്ദ്ര ഗുപ്ത എന്ന 21 കാരനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും, കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നെടുക്കുകയും ചെയ്തു, കൊലയ്ക്ക് ശേഷം മൃതദേഹം ചാക്കിൽ കെട്ടി വലിച്ചെറിയുകയായിരുന്നു എന്നാണ് പൊലീസ് കേസ്. 

കുറ്റകൃത്യം നടന്ന സമയത്ത്  നിഷാദിന്റെ കൂട്ടാളികളായ രവി ഡംഗൂർ, അഭിജിത്ത് മിശ്ര എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരാളും കേസിൽ അറസ്റ്റിലായിരുന്നു. ഇവർ ജാമ്യത്തിലിറങ്ങുകയും ചെയ്തു. കേസിൽ മുഖ്യ പ്രതിയെ മാത്രം പിടിക്കാനായില്ല. നിലവിൽ കേസ് കോടതിയിൽ നടക്കുകയാണ്. അന്ന് തുലിഞ്ച് പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ,  അന്ന് 20 വയസ് പ്രായമുള്ള നിഷാദിനെ കുറിച്ചുള്ള ഏക വിവരം ‘ശിവഭയ്യ’ എന്ന പേര് മാത്രമായിരുന്നു. അയാളുടെ വിലാസമോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 

കെട്ടിക്കിടക്കുന്ന കേസുകൾ അന്വേഷിക്കുന്നതിനിടെ ആണ്, ഈ കേസിലെ പ്രതി യുപിയിലുണ്ടെന്ന് വസായ് ക്രൈംബ്രാഞ്ച് യൂണിറ്റിന് സൂചന ലഭിക്കുന്നത്. മറ്റ് കേസ് ഫയലുകളിൽ നിന്നായി 2013-ൽ എടുത്തതെന്ന് കരുതുന്ന പ്രതിയുടെ മങ്ങിയ ഒരു ഫോട്ടോ പൊലീസിന് ലഭിച്ചു.  വലതു കൈയിൽ ഇയാളഉടെ മുഴുവൻ പേരും കൈയിൽ നാല് നക്ഷത്രങ്ങളും പച്ച കുത്തിയതും ഫോട്ടോയിൽ കാണാമായിരുന്നു.