സർക്കാർ നയം; തമിഴ്‌നാട്ടിലെ 500 മദ്യശാലകൾ നാളെ പൂട്ടുന്നു
തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന 500 മദ്യശാലകൾ നാളെ പൂട്ടും. സംസ്ഥാന വ്യാപകമായുള്ള 5,329 ചില്ലറ മദ്യശാലകളിൽ 500 എണ്ണം പൂട്ടാൻ സർക്കാർ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഘട്ടംഘട്ടമായി മദ്യശാലകൾ അടച്ചുപൂട്ടാനുള്ള സർക്കാർ നയത്തിന് തുടക്കമിട്ടാണ് നടപടി.
ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത 500 ഔട്ട്‌ലറ്റുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കില്ലെന്ന് തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന് അറിയിച്ചു. കേന്ദ്ര ഏജൻസിയായ ഇഡി അറസ്‌റ്റ് ചെയ്‌ത് ഹൃദ്രോഗത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി വി സെന്തിൽ ബാലാജിയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം സഭയിൽ നടത്തിയത്.
തമിഴ്‌നാട്ടിലെ 5,329 ചില്ലറ മദ്യവിൽപ്പനശാലകളിൽ 500 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടുമെന്ന് അദ്ദേഹം ഏപ്രിൽ 12 ന് സംസ്ഥാന നിയമസഭയിൽ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഏപ്രില്‍ 20 നാണ് പുറത്തിറങ്ങിയത്. പ്രതിപക്ഷമായ പിഎംകെ സർക്കാർ നടപടിയെ സ്വാഗതം ചെയ്യുകയും സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.