നെയ്യാറ്റിൻകരയിൽ എൻ. ശക്തനെ തഴഞ്ഞതോടെ കോൺഗ്രസിൽ പൊട്ടിത്തെറി;റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ശക്തൻ

single-img
12 March 2026

നെയ്യാറ്റിൻകരയിൽ മുതിർന്ന നേതാവ് എൻ. ശക്തനെ സ്ഥാനാർത്ഥിയായി പരിഗണിക്കില്ലെന്ന തീരുമാനത്തെ തുടർന്ന് കോൺഗ്രസിൽ പ്രതിഷേധം ശക്തമായി. പാർട്ടി നേതൃത്വം തീരുമാനം അറിയിച്ചതിന് പിന്നാലെ ശക്തൻ തുറന്ന പ്രതിഷേധവുമായി രംഗത്തെത്തി.

റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി തന്നെ പറഞ്ഞ് വഞ്ചിച്ചുവെന്നാണ് ശക്തന്റെ ആരോപണം. “പാർട്ടിക്ക് ഞാൻ വേണ്ടെങ്കിൽ എനിക്കും പാർട്ടി വേണ്ട” എന്നും അദ്ദേഹം പ്രതികരിച്ചു. ഉടൻ വാർത്താസമ്മേളനം വിളിച്ച് പാർട്ടി പദവികൾ രാജിവെക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആദ്യ ഘട്ടത്തിൽ നെയ്യാറ്റിൻകരയിൽ തന്നെ സ്ഥാനാർത്ഥിയാക്കുമെന്നാണ് പാർട്ടി നേതൃത്വം അറിയിച്ചതെന്ന് ശക്തൻ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ഇപ്പോൾ പകുതിയിൽ നിർത്തേണ്ടിവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചുവരെഴുത്തിനായി പ്രവർത്തകർക്ക് എട്ട് ലക്ഷം രൂപ നൽകിയതായും പോസ്റ്റർ അച്ചടിക്കൽ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായും ശക്തൻ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ഇനി മത്സരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തുന്നതിനിടെ കോൺഗ്രസിനകത്ത് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്. നിലവിൽ ഏകദേശം 31 സ്ഥാനാർത്ഥികളുടെ കാര്യത്തിൽ മാത്രമാണ് പാർട്ടി അന്തിമ തീരുമാനം എടുത്തതെന്നാണ് ലഭിക്കുന്ന വിവരം.