ദേശീയപാതാ ഉദ്ഘാടനം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പോര് മുറുകുന്നു; മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പരിപാടി ബഹിഷ്കരിക്കും

പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പോര് മുറുകുന്നു. ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പരിപാടി ബഹിഷ്കരിക്കും.
ഇതിനിടെ, നഗരത്തിൽ സ്ഥാപിച്ച വികസന പദ്ധതികളുടെ അനധികൃത ഫ്ലക്സ് ബോർഡുകൾ കൊച്ചി കോർപ്പറേഷൻ എടുത്തുമാറ്റിയത് നാടകീയ രംഗങ്ങൾക്ക് വഴിതെളിച്ചു. ഹൈക്കോടതി ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി മെട്രോ പില്ലറുകൾക്ക് താഴെ സ്ഥാപിച്ച അനധികൃത ബോർഡുകളാണ് കോർപ്പറേഷൻ നീക്കിയത്.
എം.ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. വൈകി മാത്രം ക്ഷണം ലഭിച്ചതാണ് രാജേഷിന്റെ പിന്മാറ്റത്തിന് കാരണം. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെ. കൃഷ്ണൻകുട്ടിയുടെ ബഹിഷ്കരണം. മുഖ്യമന്ത്രിയെ പ്രോട്ടോക്കോൾ പ്രകാരം ക്ഷണിച്ചിട്ടുണ്ടെന്നും സിപിഎം വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖറും ബി. ഗോപാലകൃഷ്ണനും ആരോപിച്ചു.


