പ്രധാന സ്ഥാനങ്ങളിൽ നിയമിച്ച ആർ എസ് എസ് ആളുകളെ ഒഴിവാക്കും; പ്രകടന പത്രികയുമായി സിപിഎം

single-img
4 April 2024

കേന്ദ്ര ഏജൻസിയായ ഇഡിയെ ഉപയോഗിച്ച് മോദി സർക്കാർ എതിർക്കുന്നവരെ വേട്ടയാടുന്ന കാലഘട്ടത്തിൽ പ്രകടന പത്രികയിൽ നിർണായക വാഗ്‌ദാനവുമായി സിപിഎം. ഇഡിയുടെ അമിതാധികാരം നിയന്ത്രിക്കുമെന്നും സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

അതേപോലെ തന്നെ തൊഴിലിടങ്ങളിൽ വനിതകൾക്ക് നേരെയുള്ള ലൈംഗികാതിക്രമം തടയാൻ ശക്തമായ നടപടി സ്വീകരിക്കും. നൈറ്റ്‌ ഷിഫ്റ്റിൽ ജോലി ചെയ്യുന്ന വനിതകൾക്ക് സുരക്ഷ ശക്തമാക്കും. മത്സ്യത്തൊഴിലാളികൾക്ക് വെൽഫയർ ബോർഡ് കൊണ്ടുവരും. തൊഴിലുറപ്പ് പദ്ധതി ദിനം 200 ആക്കി ഉയർത്തും.
രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും തൊഴിലുറപ്പ് പദ്ധതിയുടെ ദിവസ വേതനം കുറഞ്ഞത് 700 രൂപയാക്കും.

ഇതോടൊപ്പം തൊഴിൽ ചെയ്യാനുള്ള അവകാശം ഭരണഘടനാ അവകാശമാക്കി മാറ്റും. യുവാക്കൾക്കായി ദേശീയ യൂത്ത് പോളിസി നടപ്പാക്കും. ട്രാൻസ്‌ജെൻഡർ സംരക്ഷണ നിയമം 2019 ഭേദഗതി ചെയ്യും. വിദ്യാഭ്യാസത്തിനും തൊഴിലിനും സംവരണം ഉറപ്പുവരുത്തും. എല്ലാ ഭാഷകൾക്കും തുല്യത ഉറപ്പുവരുത്തും. ഹിന്ദി അതിച്ചേൽപ്പിക്കാനുള്ള നീക്കം തടയും. സാമൂഹിക സുരക്ഷ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കിയത് പിൻവലിക്കും.

ഉദ്യോഗസ്ഥ തലങ്ങളിൽ പ്രധാന സ്ഥാനങ്ങളിൽ നിയമിച്ച ആർ എസ് എസ് ആളുകളെ ഒഴിവാക്കും. ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കും. ഗർഭിണികൾക്ക് വ്യവസ്ഥകൾ ഇല്ലാതെ 6000 രൂപ നൽകും. ആധാർ ബന്ധിപ്പിക്കാതെ വർഷം 12 പാചക വാതാക സിലിണ്ടറുകൾ സബ്‌സിഡി നിരക്കിൽ. പുതിയ പെൻഷൻ പദ്ധതി റദ്ദാക്കും. പ്രതിരോധം, ഊർജം, റെയിൽവേ, ആവശ്യം മേഖലകൾ എന്നിവയിലെ സ്വകാര്യ വൽക്കരണം അവസാനിപ്പിക്കും. കർഷക തൊഴിലാളികൾക്ക് പെൻഷൻ നൽകാൻ നിയമ നിർമാണം നടത്തും. ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കും. തൊഴിൽ രഹിത വേതനം ഉറപ്പാക്കുമെന്നും പത്രികയിൽ പറയുന്നു.