കേരളത്തില്‍ രണ്ടക്കമെന്ന് പ്രധാനമന്ത്രി പറഞ്ഞത് രണ്ട് പൂജ്യമാണ്: ശശി തരൂർ

single-img
16 March 2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ കേരളത്തില്‍ രണ്ടക്കം നേടുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് രണ്ട് പൂജ്യമാണെന്ന് എംപിയും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍. ഒരു സംസ്ഥാനത്തും ബിജെപിക്ക് സീറ്റ് കൂടുതല്‍ ലഭിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ഇത്തവണ തിരഞ്ഞെടുപ്പ് ഭാരതത്തിന്റെ ആത്മാവിന് വേണ്ടിയുള്ള സംഘര്‍ഷമാണെന്നും തരൂർ പറഞ്ഞു. കേരളത്തിൽ നിന്നും ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ പാര്‍ലമെന്റിലെത്തിയിട്ട് കൂടുതല്‍ ഒന്നും ചെയ്യാനില്ല, അവരെ അങ്ങോട്ട് വിടുന്നത് വെറും വേസ്റ്റാണ്.

കേന്ദ്രത്തിലെ ബിജെപിയും അവര്‍ക്ക് എതിര് നില്‍ക്കുന്നവരും തമ്മിലുള്ള മത്സരമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടക്കുന്നത്. തരൂര്‍ പറഞ്ഞു. കേന്ദ്ര വിഷയങ്ങളില്‍ സിപിഎമ്മിന്‌ പ്രസക്തിയില്ലെന്നും തരൂർ പറഞ്ഞു. മതേതരത്വം വെറും മുദ്രാവാക്യമല്ല. കേരളം ഇതിന്റെ മാതൃകയാണ്.

കേരളത്തെപ്പോലെ ഭാരതവുമാകണം. ഹിന്ദുരാഷ്ട്രം കൊണ്ടുവരലാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ജനങ്ങളുടെ ശബ്ദമായി പാര്‍ലമെന്റില്‍ മാറുമെന്നും തരൂര്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് ആര്‍ക്കും സംശയം വേണ്ടെന്നും തരൂർ കൂട്ടിച്ചേര്‍ത്തു.