നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് വധശിക്ഷ

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. കേസിലെ ഇരുഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.
ചെന്താമരയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് സൈക്കോളജി, സൈക്യാട്രി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇനിയും പുറത്തിറങ്ങിയാൽ മറ്റുള്ളവരെയും കൊല്ലുമെന്നും താൻ ഗാന്ധിജിയല്ലെന്നും പ്രതി മുമ്പ് പറഞ്ഞിരുന്നുവെന്നും കോടതി പരാമർശിച്ചു.
2025 ജനുവരിയിൽ നെന്മാറ പോത്തുണ്ടിയിൽ അയൽവാസികളായ സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവരെയാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രതി ഇരട്ടക്കൊല നടത്തിയത്.
ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും പ്രദേശവാസികളുടെയും ആവശ്യം. പ്രതിയുടെ ഭീഷണിയെ തുടർന്ന് നിരവധി കുടുംബങ്ങൾ പ്രദേശം വിട്ടുപോയ സാഹചര്യവും കേസിൽ ചർച്ചയായിരുന്നു.


