പവർകട്ട് ഉണ്ടെങ്കിൽ അരമണിക്കൂർ കഴിഞ്ഞ് സർജറി നടത്തിയാൽ പോരായിരുന്നോ: മന്ത്രി കെ. മുരളീധരൻ

single-img
20 July 2026

തിരുവനന്തപുരം പാലോട് സിഎച്ച്സിയിൽ മുറിവേറ്റ് എത്തിയ രോഗിക്ക് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ ചികിത്സ നൽകിയ സംഭവത്തിൽ കടുത്ത വിമർശനവുമായി ആരോഗ്യമന്ത്രി രംഗത്ത്. സംഭവത്തിൽ ഗുരുതരമായ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. പവർകട്ട് ഉണ്ടെങ്കിൽ അരമണിക്കൂർ കഴിഞ്ഞ് സർജറി നടത്തിയാൽ പോരായിരുന്നോ എന്നും, അല്ലെങ്കിൽ ആശുപത്രിയിൽ ജനറേറ്റർ സജ്ജമാക്കണമായിരുന്നു എന്നും മന്ത്രി മാധ്യമങ്ങളോട് ചോദിച്ചു.

തിങ്കളാഴ്ച രാവിലെയാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം നടന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് മുറിവ് വെച്ചുകെട്ടാൻ എത്തിയതായിരുന്നു വിതുര സ്വദേശിയായ രോഗി. എന്നാൽ ഈ സമയം ആശുപത്രിയിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. തുടർന്ന് ആശുപത്രി ജീവനക്കാർ രോഗിയോടൊപ്പം വന്നയാളെക്കൊണ്ട് മൊബൈൽ ഫോൺ ടോർച്ച് അടിപ്പിച്ചാണ് മുറിവ് തുന്നിക്കെട്ടിയത്. ആശുപത്രിയിൽ ജനറേറ്റർ ഉണ്ടായിരുന്നെങ്കിലും കുറച്ചു ദിവസങ്ങളായി അത് പ്രവർത്തനരഹിതമായിരുന്നു എന്നും, എന്നാൽ ഇത് പരിഹരിക്കാൻ ആരും തയ്യാറായില്ലെന്നും പിന്നീട് വ്യക്തമായി.

പവർകട്ട് ഉണ്ടാകുമെന്ന് വൈദ്യുത മന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നതാണെന്നും, ഇന്നത്തെ സാഹചര്യത്തിൽ പവർകട്ട് വേണ്ടി വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇതുകാരണം ആശുപത്രിയിലെ അത്യാഹിത സേവനങ്ങൾ മുടങ്ങാൻ പാടില്ല. ജനറേറ്റർ വർക്ക് ചെയ്യുന്നില്ല എന്നത് ആശുപത്രി അധികൃതർ നേരത്തെ ശ്രദ്ധിക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ ഡിഎച്ച്എസിനോട് അന്വേഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.