ഇ പി ജയരാജൻ ക്യാപ്റ്റനായ ബിജെപി ബി ടീമിന്റെ നോൺപ്ളേയിങ് ക്യാപ്റ്റനും കോച്ചുമാണ് പിണറായി: വിഡി സതീശൻ

single-img
14 March 2024

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂ ക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ. 55 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ കൊടുത്തിട്ട് ഏഴ് മാസമായെന്നും മുഖ്യമന്ത്രി കേരളത്തെ എവിടെയാണ് എത്തിച്ചിരിക്കുന്നതെന്നും വി.ഡി.സതീശൻ ചോദിച്ചു. ‘നരേന്ദ്രമോദി ഭാരത് അരിയുമായി ഇറങ്ങിയ വേളയിൽ ഇത് അൽപത്തരമാണെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.

എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി കെ റൈസ് കൊടുക്കുന്നു. നേരത്തെ കൊടുക്കേണ്ട പത്ത് കിലോ അരി അഞ്ച് കിലോയാക്കിയാണ് കെ റൈസ് എന്ന പേരിൽ കൊടുക്കുന്നത്. ജനങ്ങളെ പറ്റിക്കുകയാണ്. ഇതിനെ വിശേഷിപ്പിക്കാൻ അൽപത്തരമെന്ന വാക്കിനേക്കാൾ കുറഞ്ഞത് താൻ അന്വേഷിക്കുകയാണെന്നും സതീശൻ പരിഹസിച്ചു. എറണാകുളത്ത് യു.ഡി.എഫ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടിലെ പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർഥിന്റെ കൊലപാതകികൾക്ക് സംരക്ഷണം നൽകുന്നത് പിണറായി വിജയനാണെന്നും വി.ഡി.സതീശൻ ആരോപിച്ചു. പിണറായിയും മോദിയും അണ്ണനും തമ്പിയും. ഇരുവരും ഒന്നാണ്. എസ്എൻസി ലാവലിൻ കേസ് 38 തവണ മാറ്റിവച്ചു. ലൈഫ് മിഷൻ കേസിൽ ചെയർമാനായ മുഖ്യമന്ത്രിയിൽ നിന്ന് ഒരിക്കൽ പോലും മൊഴിയെടുത്തില്ല.

കേരളത്തിൽ ബിജെപിയുടെ ബി ടീം ക്യാപ്റ്റനാണ് ഇ.പി ജയരാജൻ. കേരളത്തിൽ ഒരുപാട് സ്ഥലത്ത് ബിജെപി രണ്ടാം സ്ഥാനത്ത് വരുമെന്നാണ് ഇ.പി.ജയരാജൻ പറയുന്നത്. അത്രയും സ്ഥലങ്ങളിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്ത് വരുമെന്നാണ് അർത്ഥം. ഇ പി ക്യാപ്റ്റനായ ബിജെപി ബി ടീമിന്റെ നോൺപ്ളേയിങ് ക്യാപ്റ്റനും കോച്ചുമാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു.