പുതിയ മദ്യനയം തെരഞ്ഞെടുപ്പ് വേളയിൽ മദ്യലോബി സിപിഎം നേതാക്കൾക്ക് വൻ തുക നൽകിയതിനുള്ള ഉപകാരസ്മരണ: ചെറിയാന്‍ ഫിലിപ്പ്

single-img
27 May 2024

സംസ്ഥാന സർക്കാരിന്‍റെ പുതിയ മദ്യനയം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ മദ്യലോബി സി.പി.എം നേതാക്കൾക്ക് വൻ തുക നൽകിയതിനുള്ള ഉപകാരസ്മരണയാണെന്ന് ചെറിയാന്‍ ഫിലിപ്പ്. ടൂറിസത്തിന്‍റെ മറവിൽ മദ്യനയം നടപ്പാക്കുകയെന്നത് സി.പി.എം തന്ത്രമാണ് എന്നും മദ്യനയ രൂപീകരണത്തിന് നിർദ്ദേശം നൽകാൻ യോഗം വിളിച്ചു കൂട്ടാൻ ടൂറിസം ഡയറക്ടറോട് ആവശ്യപ്പെട്ടത് മന്ത്രി തന്നെയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ബാർ മുതലാളിമാരിൽ നിന്നുള്ള പണപ്പിരിവിന്റെ കാര്യത്തിൽ എക്സൈസ് മന്ത്രിയുടെ ഓഫീസിൽ പലപ്പോഴും തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. പിരിച്ച പണത്തിന്റെ പേരിലാണ് ചിലർക്കെതിരെ നടപടിയെടുത്തത്. നവകേരള സദസ്സിന്റെ പേരിൽ ബാർ ഉടമകളിൽ നിന്നും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം.നേതൃത്വം വൻതോതിൽ പണം സമാഹരിച്ചിരുന്നു.

എക്സ്സൈസ് മന്ത്രിമാരായ എം.വി.ഗോവിന്ദൻ, എം.ബി.രാജേഷ് എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.പി.പി.മുസ്തഫയുടെ ഏതാനും മാസം മുൻപുള്ള രാജിയുടെ കാരണം സി.പി.എം നേതൃത്വം വ്യക്തമാക്കണം എന്നും അദ്ദേഹം പറഞ്ഞു.

ബാർ ഉടമ സംഘടനയുടെ വൈസ് പ്രസിഡണ്ടിന്റെ ശബ്ദ സന്ദേശം പുതിയ ബാർ കോഴയുടെ കറുത്ത കരങ്ങൾ എക്സൈസ് മന്ത്രിയുടെ ഓഫീസിലേക്ക് നീളുകയാണ്. മുസ്തഫയുടെ പുറത്താക്കൽ സംബന്ധിച്ച ദുരൂഹതകൾ ഇല്ലാതാകണമെങ്കിൽ പാർട്ടിയും മന്ത്രിയും നിലപാട് വിശദീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.