കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ജോലി ; വിജയ് സര്‍ക്കാരിന്റെ ആശ്രിത നിയമന ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

single-img
27 July 2026

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ജോലി നല്‍കിയ വിജയ് സര്‍ക്കാരിന് തിരിച്ചടി. ആശ്രിത നിയമന ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ദുരന്തത്തിന് ഇരയായവർക്ക്, മാനദണ്ഡങ്ങളില്ലാതെ സർക്കാർ ജോലി നൽകുന്നത് ആര്‍ട്ടിക്കിള്‍ 14, 16 എന്നിവയുടെ ലംഘനമാണെന്നാണ് മധുര ബെഞ്ചിന്റെ നിരീക്ഷണം. ജസ്റ്റിസുമാരായ സി.വി. കാര്‍ത്തികേയന്‍, ആര്‍. ശക്തിവേല്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് നിയമന ഉത്തരവ് റദ്ദാക്കിയത്. മധുരയില്‍ നിന്നുള്ള അഭിഭാഷകനായ തീരന്‍ തിരുമുരുഗന്‍ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയിലായിരുന്നു കോടതി നടപടി.

എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ആശ്രിത നിയമനത്തിനായി നിരവധിപ്പേര്‍ കാത്തിരിക്കുന്നുണ്ട്. നിയമനത്തിനായുള്ള വെയ്റ്റിങ് ലിസ്റ്റ് ഉള്ളപ്പോള്‍, അവരെ അവഗണിച്ച് ഈ കേസില്‍ മാത്രം നിയമനം നല്‍കുന്നത് അനുചിതമാണെന്ന് കോടതി വിലയിരുത്തി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 162 പ്രകാരം, ഭരണപരമായ അധികാരം ഉപയോഗിച്ചാണ് നിയമന ഉത്തരവുകളെന്ന സര്‍ക്കാര്‍ വാദത്തെയും കോടതി തള്ളി. ഭരണഘടനാപരായ പരിധിക്കുള്ളിലായിരിക്കണം എക്സിക്യൂട്ടീവ് അധികാരങ്ങള്‍ വിനിയോഗിക്കേണ്ടത്. നിയന്ത്രങ്ങളില്ലാത്ത എക്സിക്യൂട്ടീവ് നടപടികള്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഈ കേസില്‍ ആശ്രിത നിയമനം അനുവദിച്ചാല്‍, ഇത്തരത്തില്‍ നിയമനം ആവശ്യപ്പെടുന്ന മറ്റുള്ളവര്‍ക്കു കൂടി അത് വഴി തുറക്കലാകും. പടക്ക നിർമാണ ശാലകളിലെ അപകടം, വാഹന അപകടങ്ങൾ എന്നിവ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിരീക്ഷണം. ഇത്തരത്തിൽ മരിക്കുന്നവരുടെ ബന്ധുക്കൾക്കൊക്കെ നഷ്ടപരിഹാരം മാത്രമാണ് നൽകുന്നത്. പൊതു തൊഴിൽ സര്‍ക്കാര്‍ വെറുതെ കളയരുത്. അത് നേടിയെടുക്കേണ്ട ഒന്നാണ്. അതിന്റെ മൂല്യം തിരിച്ചറിയണം, പ്രാധാന്യം സംരക്ഷിക്കണം. തൊഴിലിനായി കാത്തിരിക്കുന്ന നിരവധിപ്പേരുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

2025 സെപ്റ്റംബർ 27-ന് കരൂരിലെ വേലുസാമിപുരത്ത് ടിവികെ പൊതുയോഗത്തിൽ വിജയ് പ്രസംഗിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്. ഇവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി എന്നതായിരുന്നു മന്ത്രിസഭാ തീരുമാനം. ഇതനുസരിച്ച് ജൂലൈ 10ന് 31 പേര്‍ക്ക് സര്‍ക്കാര്‍ നിയമന ഉത്തരവുകള്‍ കൈമാറുകയായിരുന്നു.