‘പിണറായിയെ പൂട്ടാൻ ഇഡി വേറെ ജനിക്കണം’; രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ

സിഎംആർഎൽ–എക്‌സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന നടപടികളിൽ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ.ടി. ജലീൽ. ഇഡിയെയും യുഡിഎഫ് സർക്കാരിനെയും വിമർശിച്ച ജലീൽ, പിണറായിയെ പൂട്ടാൻ ഇഡി വേറെ ജനിക്കണമെന്നും പരിഹസിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീൽ തന്റെ പ്രതികരണം അറിയിച്ചത്.
‘400 കോടിയുടെ ലാവ്‌ലിൻ കേസ് എന്തായി? കമലാ ഇന്റർനാഷണൽ കമ്പനി എന്തായി? പിണറായിയുടെ കൊട്ടാരവീട് എന്തായി?’ തുടങ്ങിയ ചോദ്യങ്ങളും ജലീൽ ഉന്നയിച്ചു.
മുൻ ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ പൂട്ടിയ ഇഡിയുടെ പൂട്ട് കൊണ്ട് പിണറായിയെ പൂട്ടാൻ സാധിക്കാത്തതിനാലാകാം, മറ്റൊരു മാർഗത്തിലൂടെ അദ്ദേഹത്തിന്റെ കൈകൾ കൂട്ടിക്കെട്ടാനുള്ള ‘ദൗത്യം’ ഇഡി മുഖ്യമന്ത്രിയെ ഏൽപ്പിച്ചതെന്നും ജലീൽ പരിഹസിച്ചു.
ലീഗ്–കോൺഗ്രസ് നേതാക്കളെപ്പോലെ പണം കാണുമ്പോൾ പിണറായിയുടെ കണ്ണും മഞ്ഞളിക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ കരുതിയിട്ടുണ്ടാകുകയെന്നും ജലീൽ കുറിച്ചു. എന്നാൽ പിണറായിയുടെ ‘ജെനുസ്’ വേറെയാണെന്നും അദ്ദേഹം പരിഹസിച്ചു.
കള്ളക്കേസുണ്ടാക്കി പിണറായി വിജയന്റെ രോമത്തിൽ തൊടാൻ യുഡിഎഫ് സർക്കാരിനാകുമോയെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ പരാമർശിച്ച് ജലീൽ ചോദിച്ചു.


