സിപിഎമ്മുമായി ബന്ധമുള്ളവര്‍ക്ക് ഇവിടെ എന്തുമാവാം എന്ന സ്ഥിതിയാണുള്ളത്: കെ സുരേന്ദ്രൻ

single-img
6 January 2024

ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിലെ പെണ്‍കുട്ടിയുടെ അച്ഛനെ പ്രതിയുടെ ബന്ധുക്കള്‍ പരസ്യമായി അക്രമിച്ച സംഭവം കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നതിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഎമ്മുമായി ബന്ധമുള്ളവര്‍ ഇവിടെ എന്തുമാവാം എന്ന സ്ഥിതിയാണുള്ളത്. ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിക്ക് നീതികിട്ടിയില്ല. പ്രതി സിപിഎമ്മുകാരനായതിനാല്‍ പൊലീസും പ്രോസിക്യൂഷനും കണ്ണടക്കുകയായിരുന്നു. ഇപ്പോള്‍ ഇതാ ഇരയുടെ അച്ഛനെ പട്ടാപകല്‍ കുത്തിക്കൊല്ലാന്‍ പ്രതിയുടെ ബന്ധുക്കള്‍ ശ്രമിച്ചിരിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇപ്പോൾ കേരളം വെള്ളരിക്കാപ്പട്ടണമായി മാറിയോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഇരയെ പിന്നെയും പിന്നെയും വേട്ടയാടുന്ന നരകതുല്ല്യമായ സ്ഥലമായി നമ്മുടെ സംസ്ഥാനം മാറിക്കഴിഞ്ഞുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേപോലെ തന്നെ സംസ്ഥാന ഗവര്‍ണര്‍ക്കെതിരെ തെരുവില്‍ ആക്രമണം അഴിച്ചുവിടാനാണ് സിപിഎം നീക്കം. അതുകൊണ്ടാണ് തിരുവനന്തപുരത്ത് എസ്എഫ്‌ഐക്കാര്‍ ഗവര്‍ണറെ തടയാന്‍ ശ്രമിക്കുന്നത്. ഗവര്‍ണര്‍ക്കെതിരെ എംഎം മണി നടത്തിയ അസഭ്യം സിപിഐഎമ്മിന്റെ സംസ്‌കാരമാണ് വിളിച്ചോതുന്നത്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടേയും അറിവോടെയാണ് എംഎം മണിയും എസ്എഫ്‌ഐയും അഴിഞ്ഞാടുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു .

ഭരണത്തലവന് പോലും സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയാത്ത നാടായി പിണറായി വിജയന്‍ കേരളത്തെ മാറ്റി. രാജ്ഭവന്‍ മാര്‍ച്ചും ഇടുക്കിയിലെ ഹര്‍ത്താലും രാജ്യത്തിന്റെ ഭരണഘടനയെ സംസ്ഥാന സര്‍ക്കാര്‍ തന്നെ ചോദ്യം ചെയ്യുന്നതിന്റെ നേര്‍ചിത്രങ്ങളാണ്. ജീവല്‍ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് സര്‍ക്കാര്‍ ക്രമസമാധാനനില തകര്‍ന്നുതെന്ന് വ്യക്തമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.