കോണ്‍ഗ്രസ് ഒരു ഫാസിസ്റ്റ് പാര്‍ട്ടിയല്ല; പുതിയ അധ്യക്ഷന് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും: രാഹുൽ ഗാന്ധി

single-img
8 October 2022

കോണ്‍ഗ്രസ് ഒരു ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്നും പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനും പാര്‍ട്ടിയെ നയിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. നിലവിൽ മത്സരിക്കാൻ അധ്യക്ഷസ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയ രണ്ട് പേര്‍ക്കും അവരുടേതായ രീതിയിലുള്ള സ്ഥാനവും കാഴ്ചപ്പാടുകളുമുണ്ട്.

പുതിയ അധ്യക്ഷനെ റിമോട്ട് കണ്‍ട്രോള്‍ എന്ന് വിശേഷിപ്പിക്കുന്നത് രണ്ട് പേരേയും അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ പറഞ്ഞു. പലവിധ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളേയും സ്വാഗതം ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കര്‍ണാടകയിലെ ജോഡോ യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവേ പറഞ്ഞു.

സംഘടനാ തെരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരു അധ്യക്ഷന്‍ വന്നാലും അവരെ സോണിയ ഗാന്ധി റിമോട്ട് കണ്‍ട്രോളാക്കി മാറ്റുമെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.