കമ്യൂണിസ്റ്റിനെ ലോകവും കോൺഗ്രസിനെ രാജ്യവും നിരാകരിച്ചിരിക്കുകയാണ്: അമിത് ഷാ

single-img
12 March 2023

കേരളാ സര്‍ക്കാരിനെയും പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും രൂക്ഷമായി കടന്നാക്രമിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തിൽ പരസ്പരം തമ്മിലടിക്കുന്നവർ ത്രിപുരയിൽ ഒന്നിച്ചപ്പോൾ ജനം തെരഞ്ഞെടുത്തത് ബിജെപിയെയാണെന്ന് അമിത് ഷാ തൃശ്ശൂരിൽ സംസാരിക്കവെ പറഞ്ഞു.

കേരളത്തെ രക്ഷിക്കാനായാണ് മോദി പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിനായി കേന്ദ്രം അനുവദിച്ച തുകയുടെ കണക്കുകള്‍ തന്റെ സംഭാഷണത്തിൽ എണ്ണിപറഞ്ഞ അമിത് ഷാ, കോൺഗ്രസും സിപിഎമ്മും ഇത് ചെയ്യില്ലെന്നും അവർ വോട്ട് ബാങ്കിന് പിന്നിലാണെന്നും കുറ്റപ്പെടുത്തി.

തൃശ്ശൂരിലെ തേക്കിൻകാട് മൈതാനത്ത് നടന്ന ബിജെപിയുടെ പൊതുയോഗത്തിൽ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ തുടക്കമാണ് ഇന്നത്തെ റാലിയെന്നും കഴിഞ്ഞ 9 കൊല്ലം കൊണ്ട് മോദി രാജ്യത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ അവകാശപ്പെട്ടു.

നേരത്തെ യുപിഎ ഭരണ കാലത്ത് പാക് തീവ്രവാദികൾ അക്രമം നടത്തിയാലും വോട്ട് ബാങ്കിനായി സർക്കാർ മിണ്ടാതിരുന്നിരുന്നു. പക്ഷെ ഇപ്പോൾ മോദിയുടെ കാലത്ത് തീവ്രവാദികളുടെ വീട്ടിൽ കയറിയും തിരിച്ചടി നൽകി.

കമ്യൂണിസ്റ്റിനെ ലോകവും കോൺഗ്രസിനെ രാജ്യവും നിരാകരിച്ചിരിക്കുകയാണ്. കേരളത്തിൽ പരസ്പരം തല്ലുന്നവർ തൃപുരയിൽ ഒന്നിച്ചു. എന്നാല്‍, ജനങ്ങൾ വിജയിപ്പിച്ചത് ബിജെപിയെയാണ്. ലോകാരാധ്യനായ മോദിയുടെ ശവക്കുഴി തോണ്ടുമെന്ന് ഒരു കോൺഗ്രസ്സുകാരൻ പറഞ്ഞു. രാഹുൽ ഗാന്ധിയോട് പറയാനുള്ളത് എത്രത്തോളം മോദിയെ അതിർക്കുന്നോ അത്രത്തോളം മോദി ശക്തനാകുമെന്നുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.