ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താൻ പറ്റുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജിവച്ചൊഴിയണം: വി മുരളീധരൻ

single-img
2 December 2022

വിഴിഞ്ഞം സമരത്തിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ മാസ് ഡയലോഗുകൾ അവസാനിപ്പിച്ച് ക്രമസമാധാനപാലം ഉറപ്പാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ . വിഴിഞ്ഞത്ത് സമീപ ദിവസങ്ങളിൽ ജനങ്ങളും പൊലീസും ആക്രമിക്കപ്പെട്ടു. ഇരുന്നൂറ് കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് കമ്പനി അവകാശപ്പെടുന്നു.

ആ സമയമെല്ലാം മാളത്തിലിരുന്ന മുഖ്യമന്ത്രി മാസ് ഡയലോഗുമായി പത്ത് ദിവസം കഴിഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ടു. ഡയലോഗ് അല്ല വേണ്ടതെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താൻ പറ്റുന്നില്ലെങ്കിൽ രാജിവച്ചൊഴിയണമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

സംസ്ഥാനത്തിന്റെ ഗവർണറെ കരിവാരിതേക്കുക മാത്രമാണ് സർക്കാരിന്‍റേയും സിപിഎമ്മിന്‍റേയും ലക്ഷ്യം. ഗവർണർ ബിജെപിക്ക് വേണ്ടി കത്ത് നൽകിയതല്ല, രാജ്ഭവനിൽ വരുന്ന ഏതൊരു പരാതിയും മുഖ്യമന്ത്രിയുടെ ഓഫിസിന് അയക്കുകയെന്ന നടപടിക്രമം പാലിക്കുകയാണ് ചെയ്തതെന്നും വി.മുരളീധരൻ പറഞ്ഞു. മാധ്യമങ്ങളെ കൂട്ടിപിടിച്ച് ഗവർണറെ അധിക്ഷേപിക്കാൻ ദുഷ്പ്രചാരണം നടത്തുകയാണ്. കൊവിഡ് പ്രതിരോധത്തിൽ നടന്ന പിആർ ജോലികളുടെ മറുപുറം ഇന്ന് കേരളം കാണുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു. ക്രമസമാധാനപാലനത്തിലെ വീഴ്ചയായാലും സ്വജനപക്ഷപാതവും അഴിമതിയുമായാലും ചോദ്യംചെയ്യേണ്ട പ്രതിപക്ഷം എവിടെപ്പോയെന്നും മന്ത്രി ചോദിച്ചു.