നൂറ് മോദിമാരോ അമിത്ഷാമാരോ വന്നോട്ടെ; 2024ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ഉണ്ടാകും: മല്ലികാർജുൻ ഖാർഗെ

single-img
22 February 2023

2024ൽനടയ്ക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ പ്രാപ്തമായ പ്രതിപക്ഷ സഖ്യത്തെ കോൺഗ്രസ് നയിക്കുമെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 137 വർഷം പഴക്കമുള്ള സംഘടന ഇതു സംബന്ധിച്ച് മറ്റ് എല്ലാ പാർട്ടികളുമായും ചർച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വരുന്ന തിങ്കളാഴ്ച മേഘാലയയിലും നാഗാലാൻഡിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിക്കെതിരെ കോൺഗ്രസ് അധ്യക്ഷന്റെ കടന്നാക്രമണം.

“പ്രധാനമന്ത്രി നരേന്ദ്രമോദി ധാരാളം തവണ പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തിന് മാത്രമാണ് രാജ്യത്തെ അഭിമുഖീകരിക്കാൻ ധൈര്യമുള്ളതെന്നും മറ്റാർക്കും അദ്ദേഹത്തെ തൊടാനാവില്ലെന്നും. ഒരു ജനാധിപത്യവാദി ഒരിക്കലും അങ്ങനെ പറയില്ല. നിങ്ങൾ ജനാധിപത്യത്തിലാണ് നിലകൊള്ളുന്നത്. നിങ്ങളൊരു ഏകാധിപതിയല്ല. നിങ്ങളെ തെരഞ്ഞെടുത്തത് ജനങ്ങളാണ്, അവർ നിങ്ങളെ പാഠം പഠിപ്പിക്കും.

2024ൽ ഭരണത്തിൽ സഖ്യകക്ഷി സർക്കാർ എന്നത് യാഥാർത്ഥ്യമാകും. അപ്പോൾ ആ സർക്കാരിനെ കോൺഗ്രസ് നയിക്കും. ഈ കാര്യത്തിൽ ഇപ്പോൾ ഞങ്ങൾ മറ്റുള്ള രാഷ്ട്രീയപാർട്ടികളുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. അല്ലെങ്കിൽ ജനാധിപത്യവും ഭരണഘടനയും ഇല്ലാതെയായിപ്പോകും”. മല്ലികാർജുൻ ഖാർഗെ അഭിപ്രായപ്പെട്ടു.

ബിജെപിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടില്ല. പ്രതിപക്ഷത്തെ എല്ലാ പാർട്ടികളും ഒന്നിച്ചായിരിക്കും, അവർക്ക് ഭൂരിപക്ഷം നേടാനാകും. 100 മോദിമാരോ അമിത് ഷാമാരോ വന്നോട്ടെയെന്നും ഖാർഗെ വെല്ലുവിളിച്ചു. തങ്ങളുടെ ആളുകൾ (കോൺഗ്രസ്) സ്വാതന്ത്ര്യം ലഭിക്കാൻ വേണ്ടി ജീവൻ വെടിഞ്ഞവരാണ്. ബിജെപിക്കാരല്ല അങ്ങനെ ചെയ്തത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടി തൂക്കിലേറ്റപ്പെട്ട ഒരു ബിജെപി നേതാവെങ്കിലുമുണ്ടോ. ആരെങ്കിലും അങ്ങനെ പോരാടിയവരുണ്ടോ, അങ്ങനെ ജയിലിൽ പോയവരുണ്ടോ.

മഹാത്മാ ഗാന്ധിയെ ഇല്ലാതാക്കിയത് അവരാണ്. എന്നിട്ടാണിപ്പോൾ ദേശഭക്തിയെക്കുറിച്ച് പ്രസംഗിക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തിനായി ഇന്ദിരാ ഗാന്ധി ജീവൻ വെടിഞ്ഞു. രാജീവ് ഗാന്ധിയുടെ കാര്യവും അങ്ങനെ തന്നെ. ബിജെപിക്കാർ വിചാരിക്കുന്നത് 2014ലാണ് അവർക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നാണ്. അവർക്ക് 1947 ഓർമ്മയില്ലെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.