ഇന്ത്യയിൽ നിന്നുള്ള സോളാർ കയറ്റുമതിക്ക് 126 ശതമാനം തീരുവ ചുമത്തി അമേരിക്ക; കാരണം അദാനി

single-img
26 February 2026

ഇന്ത്യയിൽ നിന്നുള്ള സോളാർ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 126 ശതമാനം തീരുവ ചുമത്തി അമേരിക്ക. സോളാർ സെല്ലുകൾ, പാനലുകൾ തുടങ്ങിയവയ്ക്കാണ് അമേരിക്ക ഭീമമായ തീരുവ ചുമത്തിയത്. അമേരിക്കൻ വാണിജ്യ വകുപ്പിന്റെ അന്വേഷണ നടപടികളുമായി അദാനി ഗ്രൂപ്പ് സഹകരിക്കാതെ വന്നതോടെയാണ് അമേരിക്ക തീരുവ പ്രയോഗിച്ചത്.

അദാനി ഗ്രൂപ്പിന്റെ മുന്ദ്ര സോളാർ എനർജി, മുന്ദ്ര സോളാർ പി വി എന്ന കമ്പനികളാണ് അമേരിക്കൻ അന്വേഷണവുമായി സഹകരിക്കാതെ വിട്ടുനിൽക്കുന്നത്. ഇരു കമ്പനികളും കുറഞ്ഞ കാലയളവിൽ വലിയ തോതിൽ സോളാർ സെല്ലുകൾ കയറ്റുമതി ചെയ്‌തെന്നും അഡ്വാൻസ് ലൈസൻസ് പ്രോഗ്രാം, ഡ്യൂട്ടി ഫ്രീ ഇംപോർട്ട് ഓതറൈസേഷൻ സ്കീം പ്രോഗ്രാം, ഡ്യൂട്ടി ഡ്രോബാക്ക് പ്രോഗ്രാം തുടങ്ങിയ പദ്ധതികളിൽ നിന്ന് കമ്പനി നേട്ടമുണ്ടാക്കി എന്നുമാണ് വാണിജ്യ വകുപ്പിന്റെ ആന്റി സബ്‌സിസി അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.അധികൃതർ ആവശ്യപ്പെട്ടപ്പോഴെല്ലാം കമ്പനി തങ്ങളുടെ രേഖകൾ കൈമാറിയില്ല എന്നും, ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ല എന്നും റിപ്പോർട്ടിലുണ്ട്.

ചൈനീസ് ഇറക്കുമതിക്ക് മേലുള്ള ഇന്ത്യയുടെ ആശ്രിതത്വത്തെയും താരിഫ് ചുമത്തുന്ന നടപടിക്കിടെ യുഎസ് വിമർശിച്ചു. ഇന്ത്യൻ സോളാർ മേഖല ചൈനയെയാണ് അമിതമായി ആശ്രയിക്കുന്നത് എന്നും അത്തരം ചൈനീസ് വസ്തുക്കൾ കൊണ്ട് നിർമിക്കുന്ന സോളാർ ഉത്പന്നങ്ങളാണ് ഇന്ത്യ കുറഞ്ഞ വിലയ്ക്ക് അമേരിക്കൻ വിപണിയിൽ വിറ്റഴിക്കുന്നതെന്നും യുഎസ് പറയുന്നു.