കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കാന്‍ ഓടരുത്; ദേശാഭിമാനിക്കെതിരെ വിമർശനവുമായി തോമസ് ഐസക്

single-img
1 July 2026

ദേശാഭിമാനിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് രം​ഗത്ത്. വിഴിഞ്ഞത്ത് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി വന്‍ നിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട് ഇന്ന് ദേശാഭിമാനി നല്‍കിയ വാര്‍ത്തയിലാണ് തോമസ് ഐസക്കിന്റെ വിമര്‍ശനം.ഇന്നലെയാണ് അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്ട്സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49 ശതമാനം ഓഹരികള്‍ ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്സി സ്വന്തമാക്കുമെന്ന വാര്‍ത്ത പുറത്ത് വന്നത്.

പിന്നാലെയാണ് ഇന്ന് പുറത്തിറങ്ങിയ ദേശാഭിമാനിയുടെ ഒന്നാം പേജില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം എല്‍ഡിഎഫ് നേട്ടമാണെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ വിജയമാണിതെന്നും അവകാശവാദമുന്നയിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.ദേശാഭിമാനി തെറ്റിദ്ധരിച്ചു അവര്‍ തിരുത്തിക്കോളും, കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കാന്‍ ഓടരുതെന്നായിരുന്നു തോമസ് ഐസക്കിന്റെ പരിഹാസം.

ഇത് എല്‍ഡിഎഫ് നേട്ടമെന്നായിരുന്നു ദേശാഭിമാനിയിലെ വാര്‍ത്ത. എന്നാല്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പിണറയി വിജയന്‍ വിഷയത്തില്‍ ആശങ്ക ഉന്നയിച്ചതോടെ പാര്‍ട്ടി പത്രം വെട്ടിലായി. ഇതിന് പിന്നാലെ വെബ്സൈറ്റിലെ ഇത് സംബന്ധിച്ച വാർത്തയും ദേശാഭിമാനി പിൻവലിച്ചിരുന്നു.
സമുദ്ര മിഷന്‍ സംബന്ധിച്ച പുതിയ ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന ആശങ്കകളെ ശരിവെക്കുന്നതാണ് വിഴിഞ്ഞം ഓഹരി കൈമാറ്റമെന്നും ഐസക് ആരോപിച്ചു.