രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമോ? സൂചന നൽകി അഖിൽ മാരാർ

രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ സൂചന നൽകി സംവിധായകനും സാമൂഹിക പ്രവർത്തകനുമായ അഖിൽ മാരാർ. ഇനി തന്റെ ശബ്ദം തനിക്കും കുടുംബത്തിനും വേണ്ടി മാത്രം മാറ്റിവെച്ച് സമാധാനത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ട്വന്റി20യിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് അഖിലിന്റെ പ്രതികരണം. സംഘടനയുടെ കോർഡിനേറ്റർ സാബു ജേക്കബുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ട്വന്റി20 വിടാൻ കാരണമായതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ രംഗത്തുനിന്ന് മാറിനിൽക്കുന്നതിനെ സൂചിപ്പിക്കുന്ന കുറിപ്പ് അദ്ദേഹം പങ്കുവെച്ചത്.
മറ്റുള്ളവർക്കുവേണ്ടി സംസാരിച്ച് ജീവിതത്തിൽ നിരവധി ശത്രുക്കളെ സ്വന്തമാക്കിയ വ്യക്തിയാണ് താനെന്ന് അഖിൽ മാരാർ കുറിച്ചു. കൊട്ടാരക്കരയിലെ ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആഗ്രഹമാണ് അവിടെ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ചിന്തയിലേക്ക് നയിച്ചതെന്നും, എന്നാൽ ആ തീരുമാനം ഇപ്പോൾ പൂർണമായും ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക വിഷയങ്ങളിൽ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ പല വിഭാഗങ്ങളുടെയും വിമർശനവും വിരോധവും നേരിടേണ്ടി വന്നിട്ടുണ്ടെന്നും അഖിൽ മാരാർ പറഞ്ഞു. നടൻ ദിലീപിനെ പിന്തുണച്ച് സംസാരിച്ചതും, വിവിധ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പ്രകടിപ്പിച്ചതും നിരവധി ബന്ധങ്ങളെ ബാധിച്ചുവെന്നും അദ്ദേഹം പരാമർശിച്ചു.
എൻഎസ്എസിനെയും കെപിഎംഎസിനെയും സംബന്ധിച്ച നിലപാടുകളും, വിവിധ രാഷ്ട്രീയ വിഷയങ്ങളിലെ പ്രതികരണങ്ങളും തന്റെ രാഷ്ട്രീയ ജീവിതത്തിൽ പ്രതിസന്ധികൾ സൃഷ്ടിച്ചുവെന്ന് അഖിൽ മാരാർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ ചില തീരുമാനങ്ങളെ വിമർശിച്ചതിനെ തുടർന്ന് സർക്കാരിന്റെയും സിപിഎമ്മിന്റെയും എതിർപ്പ് നേരിട്ടതായും അദ്ദേഹം പറഞ്ഞു.
അഖിൽ മാരാറിന്റെ ഫേസ്ബുക്ക് കുറിപ്പ് രാഷ്ട്രീയത്തിൽ നിന്നുള്ള പൂർണ പിന്മാറ്റത്തിന്റെ സൂചനയാണോ എന്നത് സംബന്ധിച്ച് ഇപ്പോൾ ചർച്ചകൾ ശക്തമാണ്.


