സുഡാനിൽ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നാം വിമാനം ഡൽഹിയിൽ എത്തി; രണ്ട് പേർ മലയാളികൾ

single-img
28 April 2023

സൈന്യവും അർദ്ധ സൈനികരും തമ്മിലുള്ള സംഘർഷം തുടരുന്ന സുഡാനിൽനിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ഓപ്പറേഷൻ കാവേരി പുരോഗമിക്കുന്നു. അൽപ്പസമയം മുൻപ് ഇന്ത്യക്കാരുമായുള്ള മൂന്നാം വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തു. 392 പേരാണ് വിമാനത്തിലുള്ളത്. ഇവരിൽ രണ്ട് പേർ മലയാളികളാണ്. സുഡാനിലെ ഇപ്പോഴുള്ള സാഹചര്യം ഭയപ്പെടുത്തുന്നതായിരുന്നു എന്ന് മടങ്ങി എത്തിയവർ പ്രതികരിച്ചു.

സുഡാനിൽ ഇനിയും തിരികെയെത്താൻ സാധിക്കാതെ 2000 ൽ അധികം ഇന്ത്യക്കാരുണ്ട്. ഖാർത്തൂമിന് പുറത്ത് കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാൻ നീക്കങ്ങളും ആരംഭിച്ചു. ഇപ്പോൾ നാലാമത്തെ വിമാനം ജിദ്ദയിൽ നിന്ന് ബാംഗ്ലൂരിലേക്ക് തിരിച്ചു. 362 പേരാണ് വിമാനത്തിൽ ഉള്ളത്. സുഡാനിൽ നിന്ന് 9 സംഘം ഇതുവരെ ജിദ്ദയിൽ എത്തി.

ഇവരിൽ 3400 പേർ നാട്ടിലേക്ക് മടങ്ങാൻ ഇതുവരെ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ നാവികസേനയുടെ മൂന്ന് യുദ്ധക്കപ്പലുകളിലും വ്യോമസേനയുടെ മൂന്ന് ചരക്കുവിമാനങ്ങളിലൂടെയുമാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. അതേസമയം, സുഡാനിൽ നിന്ന് തിരികെയെത്താൻ രജിസ്റ്റർ ചെയ്ത മുഴുവൻ പേരെയും തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നു.