ഷോളയൂരിലെ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രം​ഗത്തു;വയറിലുണ്ടായ മുറിവ് മരണശേഷം

single-img
15 June 2023

പാലക്കാട്: ഷോളയൂരിലെ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രം​ഗത്തെത്തി. മരണ കാരണം എങ്ങനെയാണെന്ന് അറിയണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അതേസമയം, വന്യജീവി ആക്രമിച്ചതല്ല മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. യുവാവിന്റെ വയറിലുണ്ടായ മുറിവ് മരണശേഷം ഉണ്ടായതാണ്. മരണ ശേഷം വന്യമൃഗങ്ങൾ കടിച്ചുണ്ടായ മുറിവാകാനും സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷമെ സ്ഥിരീകരിക്കാനാകൂവെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. 

അട്ടപ്പാടി ഷോളയൂർ ഊരിലാണ് ആദിവാസി യുവാവായ മണികണ്ഠനെ (26) മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടുപന്നിയുടെ ആക്രമണമാണ് മരണത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നുണ്ട്. വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. യുവാവ് പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ പുറത്ത് ഇറങ്ങിയതാണ് എന്നാണ് നിഗമനം. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാൽ കാട്ടുപന്നിയുടെ ആക്രമണത്തിലാണ് യുവാവ് മരിച്ചതെന്ന് നാട്ടുകാർ പറയുന്നു.