ഇറാനില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ മഹ്സ അമിനിയുടെ മരണം പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നല്ല; ഇറാൻ മെഡിക്കൽ റിപ്പോർട്ട്

single-img
8 October 2022

ടെഹ്റാന്‍: ഇറാനില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ മഹ്സ അമിനിയുടെ മരണം പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.

22കാരിയായ മഹ്സ അമിനി രോ​ഗ ബാധിതയായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച്‌ പൊലീസ് അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് മഹ്സ മരിച്ചത്. മരണം സംഭവിച്ച്‌ മൂന്നാഴ്ച പിന്നിടുമ്ബോഴാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

മഹ്സയുടെ മരണം തലയ്ക്കും മറ്റും അടിയേറ്റതിനെ തുടര്‍ന്നല്ലെന്നും എട്ടാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ ഫോറന്‍സിക് ഓര്‍ഗനൈസേഷന്‍, സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

മഹ്സയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. മറ്റു രാജ്യങ്ങളിലേക്ക് പ്രതിഷേധം കടന്നിരുന്നു. മഹ്സയുടെ മൃതദേഹം സംശയാസ്പദമായ സാഹചര്യത്തിലാണ് കണ്ടെത്തിയത്.

ഡിറ്റന്‍ഷന്‍ സെന്ററിലേക്കു മാറ്റുന്നതിനിടെ പൊലീസ് വാനില്‍ മഹ്‌സ ക്രൂര മര്‍ദനത്തിന് ഇരയായെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ആക്രമണത്തിനു പിന്നാലെ കോമയിലായ യുവതിക്ക് ആശുപത്രിയില്‍ വച്ച്‌ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

ഇറാനിലെ സദാചാര പോലീസ് ആയ ഗഷ്‌തെ ഇര്‍ഷാദ് (ഗൈഡന്‍സ് പട്രോള്‍) ആണ് മഹ്‌സയെ കസ്റ്റഡിയില്‍ എടുത്തത്. മതപരമായ രീതിയിലുള്ള വസ്ത്രധാരണം ഉറപ്പു വരുത്തുക എന്നതാണ് ഗൈഡന്‍സ് പട്രോളിന്റെ ചുമതല.

ടെഹ്റാനില്‍ സഹോദരന്‍ കൈരാഷിനൊപ്പം അവധി ദിനം ചെലവിടാന്‍ എത്തിയതായിരുന്നു മഹ്സ അമിനി. സെപ്റ്റംബര്‍ 13ന് ഇരുവരും ഷാഹിദ് ഹഗാനി എക്‌സ്പ്രസ് വേയില്‍ എത്തിയപ്പോള്‍ ഉചിതമായ രീതിയില്‍ ശിരോവസ്ത്രം ധരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പൊലീസ് ഇവരെ തടഞ്ഞത്.

യുവതിയെ പൊലീസ് നിര്‍ബന്ധിച്ച്‌ വാനില്‍ വോസാര അവനുവില്‍ ഉള്ള സ്റ്റേഷനിലേക്കു കൊണ്ടുപോയെന്നു യുവതിയുടെ സഹോദരന്‍ ആരോപിച്ചു. തടയാന്‍ ശ്രമിച്ച തനിക്കും മര്‍ദനമേറ്റു. പൊലീസ് സ്റ്റേഷനില്‍ ഒരു മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ബോധവത്‌കരണത്തിനു ശേഷം മഹ്‌സയെ വിട്ടയ്ക്കുമെന്നാണ് പൊലീസ് തന്നോട് പറഞ്ഞിരുന്നതെന്നും സഹോദരന്‍ പറയുന്നു.

മഹ്‌സയെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയതാണെന്നും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജനങ്ങള്‍ മഹ്‌സയെ ചികിത്സിച്ചിരുന്ന ആശുപത്രി അന്ന് ഉപരോധിച്ചിരുന്നു. പൊലീസ് സ്റ്റേഷന്‍ പരിസരത്തും പ്രതിഷേധമുണ്ടായി.