നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്ക് അടിയന്തര അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍

single-img
14 June 2023

ചെന്നൈ: ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്ക് അടിയന്തര അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍. ആഞ്ജിയോഗ്രാം പരിശോധനയ്ക്ക് മന്ത്രിയെ വിധേയനാക്കിയെന്നും ഹൃദയധമനികളിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്നും ഉടന്‍ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കണമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

അതിനിടെ, സെന്തിൽ ബാലാജിയുടെ അറസ്റ്റിനെതിരെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് ഉച്ചയ്ക്ക് തന്നെ ഹർജി പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കുമെന്ന് പറഞ്ഞിട്ടും സെന്തിൽ ബാലാജിയോട് ഇഡി മനുഷ്യത്വരഹിതമായി പെരുമാറിയതെന്തിനെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ചോദിച്ചു. 2024ൽ ബിജെപി പാഠം പഠിക്കുമെന്നും സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.

സെന്തില്‍ ബാലാജിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധമുയർത്തുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ബിജെപിയുടെ പ്രതികാര രാഷ്ട്രീയമായാണ് സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. മോദി സർക്കാരിന്‍റെ രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എതിര്‍ക്കുന്നവരോട് പകപ്പോക്കുകയാണെന്നും പ്രതിപക്ഷത്തെ ഒരാളും ബിജെപിയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു. ഡിഎംകെക്കെതിരായ നടപടിയെ അപലപിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ഇഡി നീക്കം ബിജെപി നിരാശയിലാണെന്ന് തെളിയിക്കുന്നതാണ് പരിഹസിച്ചു. ജനാധിപത്യത്തിനും ഫെഡറിലസത്തിനും എതിരായ ആക്രമണം ഒന്നിച്ച് പ്രതിരോധിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി  ആവശ്യപ്പെട്ടു.

സെന്തില്‍ ബാലാജിയെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ അറസ്റ്റ് ചെയ്തത് മനുഷ്യത്വരഹിതമെന്ന് ആം ആദ്മി പാര്‍ട്ടി പറ‍ഞ്ഞു.  ഇഡിയുടെ പ്രവർത്തനം നിരവധി ചോദ്യങ്ങള്‍ ഉയർത്തുന്നതാണെന്നും എഎപി വ്യക്തമാക്കി. അമിത് ഷായുടെ തമിഴ്നാട് സന്ദർശനം പൂർത്തിയായതിന് പിന്നാലെ ആണ് ഇഡി അതിക്രമം ആരംഭിച്ചതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ആരോപിച്ചു. ബിആർഎസ് നേതാക്കളും അന്വേഷണ ഏജൻസിയുടെ  നടപടിയെ അപലപിച്ചു.