ട്രെയിൻ തീവയ്പ്പ് കേസ്: പ്രതിയെ കോഴിക്കോട് എത്തിച്ചു

single-img
6 April 2023

ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. ഇന്നുതന്നെ പ്രതിയെ കോഴിക്കോടെത്തിച്ച ശേഷം പ്രതിയ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കും. തുടർന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ പ്രതിയെ ഹാജരാക്കും. തുടർന്നാകും ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷ പൊലീസ് സമർപ്പിക്കുക.

അതിനിടെ, പ്രതിയെ കൊണ്ടുവന്ന വാഹനത്തിന്റെ ടയർ പഞ്ചറായി. കണ്ണൂർ മേലൂരിന് സമീപം കാടാച്ചിറയിൽ വച്ചാണ് ടയർ പഞ്ചറായത്. ഒരു മണിക്കൂറിലധികം ഇവിടെ കിടന്ന ശേഷമാണ് വേറൊരു വാഹനമെത്തിച്ച് പ്രതിയെ അതില്‍ കയറ്റി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.

മഹാരാഷ്ട്രയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. രത്‌നഗിരിയിലെ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു.

എലത്തൂർ ട്രെയിൻ തീവയ്പ്പിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഇന്നലെ രാവിലെയാണ് പ്രതി പിടിയിലായെന്ന വിവരം പൊലീസ് അറിയിച്ചത്.