കുട്ടികളെ കാണുമ്പോൾ എന്നിലെ അധ്യാപകൻ ഉയർന്നു വരും; തമാശയിലൂടെ ദേഷ്യപ്പെട്ട് തെറ്റ് ചൂണ്ടിക്കാണിക്കുന്നത് എന്റെ രീതി: കെ ടി ജലീൽ

വിദ്യാർഥികളെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ ന്യായീകരണമായി കെ.ടി ജലീൽ. കുട്ടികളെ കാണുമ്പോൾ തന്നിലെ അധ്യാപകൻ ഉയർന്നു വരുമെന്നും തമാശയിലൂടെ ദേഷ്യപ്പെട്ട് തെറ്റ് ചൂണ്ടിക്കാണിക്കുന്നത് തൻ്റെ രീതി ആണെന്നും ജലീൽ ന്യായീകരിച്ചു. തെറ്റ് ചൂണ്ടിക്കാണിക്കേണ്ടത് മുതിർന്നവരുടെ ചുമതലയാണ്. അല്ലങ്കിൽ മയ, കുയി, പുയ എന്നൊക്കെ പറയുമെന്നും മുസ്ലിം ലീഗ് മന്ത്രിമാരെ ഉന്നമിട്ട് ജലീൽ പറഞ്ഞു.
മണ്ണാർക്കാട് നഗരസഭ 19, 20, 22 വാര്‍ഡുകളുടെ വിജയോത്സവ പരിപാടിക്കിടയാണ് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ വിദ്യാർഥികളെ ശാസിച്ചത്. ചടങ്ങിൽ പങ്കെടുത്ത കുട്ടികളെ വേദിയിലേക്ക് വിളിച്ചു വരുത്തി അക്ഷരമറിയില്ലേ എന്ന് ചോദിക്കുകയും അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞു കുട്ടിയുടെ ചെവിയിൽ നുള്ളുകയുമായിരുന്നു. ഹിന്ദിയിൽ മാതാവിന്റെയും പിതാവിന്റെയും പേരും അഡ്രസും എഴുതാനായിരുന്നു വിദ്യാർഥികളോട് ജലീൽ ആവശ്യപ്പെട്ടിരുന്നത്. ഇതിനു പുറമെ സംസം എന്ന വാക്കിന്റെ അർത്ഥം, പാത്തുമ്മയുടെ ആടിൽ എന്തിനെക്കുറിച്ചാണ് പറയുന്നത് തുടങ്ങിയ ചോദ്യങ്ങളും ജലീൽ കുട്ടികളോട് ചോദിച്ചിരുന്നു.
പൊതുവേദിയിൽ വെച്ച് കുട്ടികളെ കെ.ടി. ജലീൽ അപമാനിച്ചുവെന്നും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചിരുന്നു. വിദ്യാർഥികളെ പരസ്യമായി അപമാനിച്ച കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നും ഉപദ്രവിച്ചതിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്നും എംഎസ്എഫും ആവശ്യപ്പെട്ടു


