സ്വർണ്ണക്കടത്തിലെ ഒന്നാം പ്രതി പ്രധാനമന്ത്രി മോദി: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
20 April 2024

സംസ്ഥാനത്തെ രാഷ്ട്രീയ വിവാദമായി മാറിയ സ്വർണ്ണക്കടത്തിലെ ഒന്നാം പ്രതി പ്രധാനമന്ത്രി മോദിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. രാജ്യത്തെ വിമാന താവളങ്ങളുടെ നിയന്ത്രണ അധികാരം കേന്ദ്രത്തിനാണ്. അതിനാലാണ് പ്രധാനമന്ത്രി ഒന്നാം പ്രതിയാണെന്ന് പറയാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം പ്രസ് സംഘടിപ്പിച്ച ഫേസ് ടു ഫേസ് പരിപാടിയിൽ സംസാരിക്കവയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. “എന്ത് കേസിൻ്റെ പേരിൽ പിണറായിയെ അറസ്റ്റ് ചെയ്യണം എന്ന് മോദിയും രാഹുലും പറയണം. പിണറായിക്ക് എതിരെ ഒരു കേസും ഇല്ല. ഒരു മൊഴിയും പിണറായിക്ക് എതിരെ ഇല്ല. ഇന്ത്യൻ പ്രധാന മന്ത്രി വളരെ ചീപ്പ് ആയിപോയി. തീർത്തും കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ് ഇതിന് പിന്നിൽ ഉള്ളത്.” അദ്ദേഹം പറഞ്ഞു

അതേസമയം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പൗരത്വ വിഷയത്തിൽ അഭിപ്രായം പറഞ്ഞില്ല. ഏകസിവിൽ കോഡിലും കോൺഗ്രസിന് വ്യക്തമായ നിലപാടില്ല. രാഹുൽ കേരളത്തിൽ പങ്കെടുക്കുന്ന പരിപാടിയിൽ കൊടി ഉപയോഗിക്കുന്നില്ല. കോൺഗ്രസിന് കൊടിയുമില്ല നയവുമില്ല എന്ന അവസ്ഥയാണിപ്പോൾ.

എന്ത്‌ തോന്നിവാസവും പറയുന്നയാളായ മാറിയിരിക്കുകയാണ് പ്രധാനമന്ത്രിയുടെ ജൂനിയർ പാർട്നറായ രാഹുൽ ഗാന്ധിയെന്നും അദ്ദേഹം ആരോപിച്ചു. മോദിയും രാഹുലും രാഷ്ട്രീയം പറയണമെന്നും ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കുന്ന നില വേണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ഷാഫി പറമ്പിൽ ആദ്യം കരുതിയത് ഒരു ജാഡ ഉണ്ടാക്കി വടകര വിജയിക്കാം എന്നാണ്. എന്നാൽ അശ്ലീലം പ്രചരിപ്പിച്ചു കൊണ്ട് കെ കെ ശൈലജയെ പരാജയപ്പെടുത്താം എന്നാണ് കോൺഗ്രസ് കരുതുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട് സിപിഎമ്മും വാങ്ങിയെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം ജാള്യത മൂലമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന് ഇലക്ട്രിക്കൽ ബോണ്ട് കിട്ടി എന്നതിന് തെളിവുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് ഹാജരാക്കട്ടെയെന്നും തെളിവ് ഹാജരാക്കിയാൽ വിഡി സതീശൻ പറയുന്ന കാര്യം ചെയ്യാം വെല്ലുവിളി എങ്കിൽ വെല്ലുവിളി ഏറ്റെടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.