വിവിധ സംസ്ഥാനങ്ങളിലായി നേതാക്കളെയടക്കം വധിക്കുന്നതിന് പോപ്പുലർഫ്രണ്ട് നീക്കങ്ങൾ നടത്തി; എൻഐഎ

single-img
30 December 2022

കഴിഞ്ഞ ദിവസം കേരളത്തിൽ വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളേയും പ്രവർത്തകരേയും ലക്ഷ്യമിട്ട് എൻഐഎ നടത്തിയ റെയ്ഡിന് തുടർച്ചയായി ഇന്ന് എടവനക്കാട് സ്വദേശി മുബാറകിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസത്തിൽ ഇയാളുടെ വീട്ടിൽ എൻഐഎ സംഘം പുലർച്ചെ മുതൽ വൈകിട്ട് വരെ റെയ്ഡ് നടത്തിയിരുന്നു.

അവിടെ നിന്നും ആയുധങ്ങൾ ലഭിച്ചതായി സൂചനയുണ്ടെങ്കിലും ഈ കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നേതാക്കളെയടക്കം വധിക്കുന്നതിന് പോപ്പുലർഫ്രണ്ട് നീക്കങ്ങൾ നടത്തി വരികയായിരുന്നെന്നും എൻഐഎ ആരോപിക്കുന്നു.

കസ്റ്റഡിയിൽ എടുത്ത മുഹമ്മദ് മുബാറക് മറ്റു പാർട്ടികളിലെ നേതാക്കളെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് രൂപീകരിച്ച സ്‌ക്വാഡിലെ അംഗമാണെന്നാണ് എൻഐഎ പറയുന്നത്. ആയോധനകല പരിശീലിച്ച ഇയാൾ സ്‌ക്വാഡിലെ അംഗങ്ങൾക്ക് പരിശീലനവും നൽകിയിരുന്നുവെന്നും എൻഐഎ വൃത്തങ്ങൾ പറയുന്നു.

മഴുവും വാളും ഉൾപ്പടെയുള്ള ആയുധങ്ങൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയെന്നാണ് എൻഐഎ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ബാഡ്മിൻ്റൺ റാക്കറ്റിനുള്ളിലാണ് ആയുധങ്ങൾ ഒളിപ്പിച്ചിരുന്നത്. പിടിയിലായ മുബാറക്ക് നിയമവിദ്യാർത്ഥിയും കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തുവരുന്നയാളുമാണ്.