പോപുലർ ഫ്രണ്ട് ഹർത്താൽ: ജപ്തി നോട്ടീസിൽ വീണ്ടും പിശകെന്നു ആരോപണം; ഇത്തവണ നോട്ടീസ് ലഭിച്ചത് കേരള മുസ്‌ലിം ജമാഅത്ത് പ്രവര്ത്തകന്

single-img
23 January 2023

ഹർത്താലിന്റെ അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട പോപുലർ ഫ്രണ്ട് പ്രവർത്തകന്റെ കുടുംബത്തിനും ജപ്തി നോട്ടീസ് ലഭിച്ചതിനു പിന്നാലെ പോപുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകർക്കും ജപ്തി നോട്ടീസ് എന്ന് ആരോപണം.

മുസ്‌ലിം ജമാഅത്ത് മുട്ടിൽ യൂണിറ്റ് പ്രസിഡന്റ് യു.പി അബ്ദുറഹ്മാൻ മുസ്‌ലിർക്കാണ് പോപുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ ജപ്തി നോട്ടീസ് ലഭിച്ചത്. എന്നാൽ പി.എഫ്.ഐയുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയാണ് അബ്ദുറഹ്മാൻ മുസ്‌ലിയാരെന്നാണ് മുസ്‌ലിം ജമാഅത്ത് നേതാക്കൾ പറയുന്നത്.

അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ പേരിൽ ഇതുവരെ ഒരു ക്രിമിനൽ കേസില്ല, ഒരു പെറ്റി കേസിൽ പോലും ഇതുവരെ പ്രതിയായിട്ടുമില്ല. നാട്ടിൽ ആരുമായും ഒരു സംഘർഷത്തിലും ഏർപ്പെടാത്ത വ്യക്തിയാണ്. ഇങ്ങനെയുള്ള ഒരാൾക്കെതിരെ റവന്യൂ അധികൃതരുടെ നീക്കം പ്രതിഷേധാർഹമാണെന്ന് മുസ്‌ലിം ജമാഅത്ത് ജില്ലാ നേതൃത്വം പ്രതികരിച്ചു. ജപ്തി നീക്കങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ജമാഅത്ത് ജില്ലാ നേതൃത്വം കലക്ടർക്ക് പരാതി നൽകി.

മലപ്പുറം ജില്ലയിലും മുസ്‌ലിം ജമാഅത്ത് പ്രവർത്തകന്റെ വീടും ജപ്തി ചെയ്തിട്ടുണ്ട്. മുസ്‌ലിം ജമാഅത്ത് സി.കെ നഗർ യൂണിറ്റ് പ്രവർത്തകനായ പള്ളിയാളി മൊയ്തീൻ കുട്ടിയുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്. നിരപരാധിയായ വ്യക്തിക്കെതിരായ ജപ്തി നടപടിയിലൂടെ പൊലീസ് നിയമവ്യവസ്ഥയെ പരിഹാസ്യമാക്കുകയാണെന്ന് മുസ്‌ലിം ജമാഅത്ത് നേതാക്കൾ പറഞ്ഞു. തെറ്റായ വിവരങ്ങൾ നൽകിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജപ്തി നിർത്തിവെക്കണമെന്നും മുസ്‌ലിം ജമാഅത്ത് ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു.