ആര്‍എസ്എസുകാരും ബിജെപിക്കാരും പ്രസംഗിക്കുന്നതുപോലെയാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
25 April 2023

കേരളം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ മാസ്റ്റർ . കേരളം വികസനത്തില്‍ പിന്നോട്ടെന്നാണ് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞതെന്നും ഇത് വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിനെതിരെ പ്രധാനമന്ത്രി മോദി കള്ളം പ്രചരിപ്പിക്കുകയാണ്. പ്രധാനമന്ത്രി കേരളത്തില്‍ വന്നിട്ട് പുതിയ ഒരു കാര്യവും പറഞ്ഞിട്ടില്ല. നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം എല്ലാ മേഖലയിലും കേരളം ഒന്നാമതാണ്. ഇത് മറന്നുകൊണ്ടാണ് കേരളത്തിനുള്ള വിഹിതം കേന്ദ്രം വെട്ടിക്കുറച്ചത്. കേരളത്തെ എല്ലാ കാര്യത്തിലും കേന്ദ്രം അവഗണിക്കുകയാണ്. കേരളത്തിന് ഇതുവരെ എയിംസ് അനുവദിച്ചിട്ടില്ല. തറക്കല്ലിട്ട കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനം നടന്നില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ആര്‍എസ്എസുകാരും ബിജെപിക്കാരും പ്രസംഗിക്കുന്നതുപോലെയാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്. ഇത് നിര്‍ഭാഗ്യകരമായ കാര്യമാണ്. കള്ളം പ്രചരിപ്പിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി ആര്‍എസ്എസിനേയും ബിജെപിയേയും കടത്തിവെട്ടും. പ്രധാനമന്ത്രി ഇതുപോലെയുള്ള കള്ളപ്രചാരണങ്ങള്‍ നടത്താമോയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചോദിക്കുന്നു.

രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടന്നത് ഗുജറാത്തിലാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ആരോപിച്ചു. തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് റിപ്പോര്‍ട്ട് ചെയ്ത നിമിഷം തന്നെ കൃത്യമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. സ്വര്‍ണ്ണക്കടത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ എന്തുകൊണ്ട് കേന്ദ്രസര്‍ക്കാരിനായില്ലെന്നും അദ്ദേഹം ചോദിച്ചു.