എണ്ണം കുറയ്ക്കും; ക്രമേണ ഏകദിന ക്രിക്കറ്റ് നിർത്താൻ പദ്ധതി

single-img
13 July 2023

ക്രിക്കറ്റിന്റെ ഭരണ നിർമാതാക്കളായ മാർലിബാൻ ക്രിക്കറ്റ് ക്ലബ് (എംസിസി) ഏകദിന ക്രിക്കറ്റിൽ നിന്ന് പിന്മാറാൻ ഒരുങ്ങുന്നു. 2027ലെ ഏകദിന ലോകകപ്പിന് ശേഷം ഏകദിന മത്സരങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് എംസിസി നിർദ്ദേശിച്ചു. അടുത്തിടെ ഇംഗ്ലണ്ടിലെ ലോർഡ്‌സിൽ ചേർന്ന എംസിസിയുടെ 13 അംഗ ലോക ക്രിക്കറ്റ് കമ്മിറ്റി (ഡബ്ല്യുസിസി) യോഗത്തിലാണ് തീരുമാനം.

ഓരോ ലോകകപ്പിനും തൊട്ടുമുമ്പുള്ള വർഷങ്ങളിലൊഴികെ ഉഭയകക്ഷി പരമ്പരകൾ ഒഴിവാക്കണമെന്ന് എംസിസി നിർദേശിച്ചു. ലോകമെമ്പാടുമുള്ള ട്വന്റി20 ആഭ്യന്തര ഫ്രാഞ്ചൈസി ലീഗുകളുടെ വ്യാപനം കണക്കിലെടുത്താണ് സമിതിയുടെ ശുപാർശ.

“ഐസിസി ലോകകപ്പ് ഒഴികെയുള്ള പുരുഷന്മാരുടെ അന്താരാഷ്ട്ര ഏകദിന മത്സരങ്ങളുടെ പ്രസക്തിയെ സമിതി ചോദ്യം ചെയ്യുകയും 2027 ലെ ഐസിസി പുരുഷ ലോകകപ്പിന് ശേഷം ഏകദിനങ്ങളിൽ ഗണ്യമായ കുറവ് വരുത്താൻ ശുപാർശ ചെയ്യുകയും ചെയ്തു,” എംസിസി അതിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.

ഏകദിന ക്രിക്കറ്റ് കുറയ്ക്കുന്നതിലൂടെ ക്രിക്കറ്റിന്റെ നിലവാരം ഉയരുമെന്നും ആഗോള ക്രിക്കറ്റിൽ കൂടുതൽ സമയം ലഭിക്കുമെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം, ടെസ്റ്റ് ക്രിക്കറ്റും വനിതാ ക്രിക്കറ്റും സജീവമായി നിലനിർത്താൻ കൂടുതൽ സാമ്പത്തിക സഹായം നൽകണമെന്നും നിർദേശമുണ്ട്.

“പുരുഷന്മാരുടെ ടെസ്റ്റ് ക്രിക്കറ്റ് ആതിഥേയത്വം വഹിക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് പല രാജ്യങ്ങളും പരാതിപ്പെട്ടിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിന് അംഗരാജ്യങ്ങളുടെ ചെലവ് സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. അതിനാൽ, ഇത് സംബന്ധിച്ച് വ്യക്തത ലഭിക്കുന്നതിന് ടെസ്റ്റ് മാച്ച് ഫിനാൻഷ്യൽ ഓഡിറ്റ് നടത്താൻ ഐസിസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അങ്ങനെ ചെയ്യുന്നത് സഹായം ആവശ്യമുള്ള രാജ്യങ്ങളെ തിരിച്ചറിയാൻ സഹായിക്കും. ടെസ്റ്റ് ക്രിക്കറ്റിന്റെ പവിത്രത സംരക്ഷിക്കുന്നതിനായി രൂപീകരിച്ച ഒരു പ്രത്യേക ടെസ്റ്റ് ഫണ്ടിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാകും.

വനിതാ ക്രിക്കറ്റിനെ ആഗോളതലത്തിൽ എങ്ങനെ വളർത്താമെന്നും ശക്തിപ്പെടുത്താമെന്നും സമിതി ചർച്ച ചെയ്തു. പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകളിൽ തുല്യമായി നിക്ഷേപം നടത്തുന്ന രാജ്യങ്ങൾക്കും ദേശീയ വനിതാ ടീമുള്ള രാജ്യങ്ങൾക്കും മാത്രമേ ഐസിസിയിൽ പൂർണ അംഗത്വത്തിന് അർഹതയുള്ളൂവെന്ന് എംസിസി നിർദേശിച്ചു.