യുപിയിൽ പല ജില്ലകളിലും പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ വീട്ടുതടങ്കലിലാക്കി: അഖിലേഷ് യാദവ്

single-img
4 June 2024

യുപിയിലെ പല ജില്ലകളിലും പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പൊലീസും ജില്ലാ ഭരണകൂടവും ചേർന്ന് പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ വോട്ടെണ്ണലിൽ പങ്കെടുക്കാൻ കഴിയാത്തവിധം വീട്ടുതടങ്കലിലാക്കി എന്നാണ് അഖിലേഷ് ആരോപിച്ചത്.

ഇതോടൊപ്പം കസ്റ്റഡിയിലെടുത്തവരെ ഉടൻ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ സുപ്രീംകോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും പൊലീസ് മേധാവിയെയും ടാഗ് ചെയ്താണ് അഖിലേഷ് യാദവിന്‍റെ പോസ്റ്റ്.

മിർസാപൂർ, അലിഗഡ്, കനൗജ് ഒഴികെയുള്ള ജില്ലകളിലെ ജില്ലാഭരണകൂടവും പൊലീസും ചേർന്ന് പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കി എന്നാണ് അഖിലേഷ് ആരോപിച്ചത്. എല്ലാ പാർട്ടികളും സമാധാനപരമായി പ്രവർത്തിക്കുമ്പോൾ, സർക്കാരും ജില്ലാ ഭരണകൂടങ്ങളും പൊതുജന രോഷത്തിന് ഇടയാക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.