തെലുങ്കാനയിലെ ഓപ്പറേഷൻ താമര; അറസ്റ്റ് ചെയ്ത മൂന്ന് പേരെയും വിട്ടയക്കാന്‍ കോടതി ഉത്തരവ്

single-img
28 October 2022

തെലങ്കാനയിൽ ചന്ദ്രശേഖർ റാവു നയിക്കുന്ന ഭരണകക്ഷിയായ ടിആര്‍എസിന്റെ നാല് എംഎല്‍എമാരെ വിലയ്ക്ക് വാങ്ങി ബിജെപിയിലെത്തിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത കുറ്റാരോപിതരെ റിമാന്‍ഡ് ചെയ്യാതെ കോടതി. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ മൂന്ന് പേരെയും വിട്ടയക്കാന്‍ പ്രാദേശിക കോടതി ഉത്തരവിട്ടു.

പൈലറ്റ് രോഹിത് റെഡ്ഡി എംഎല്‍എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സതീഷ് ശര്‍മ്മ, നന്ദകുമാര്‍, സിംഹയാജി സ്വാമി എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രിയില്‍ തന്നെ ഇവരെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയിരുന്നു.

പക്ഷെ ‘ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ നടപടി ക്രമങ്ങള്‍ പാലിച്ചായിരുന്നില്ല അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് മുന്‍പ് നോട്ടീസ് നല്‍കണം,’ എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി റിമാന്‍ഡ് അപേക്ഷ തള്ളുകയായിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, കൈക്കൂലി വാഗ്ദാനം, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

ടിആര്‍എസ് വിട്ട് ബിജെപിയില്‍ ചേരുന്നതിനാൽ എംഎൽഎമാർക്ക് പ്രതികള്‍ 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് എഫ്‌ഐആറിലുള്ളത്. ഇനി നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ മത്സരിക്കണമെന്നും ഇതിന് പകരമായ് വലിയ സാമ്പത്തിക നേട്ടങ്ങളും കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള സിവില്‍ കരാര്‍ ജോലികളും ലഭിക്കുമെന്നും മൂവര്‍ സംഘം പറഞ്ഞതായി രോഹിത് റെഡ്ഡി പരാതിയില്‍ പറയുന്നു.

മാത്രമല്ല, ഈ വാഗ്ദാനങ്ങൾ സ്വീകരിച്ചുകൊണ്ട് പാര്‍ട്ടി മാറിയില്ലങ്കില്‍ തനിക്കെതിരെ ഇ ഡി, സിബിഐ എന്നീ ഏജൻസികൾ കേസുകള്‍ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. സംസ്ഥാനത്തെ ടിആര്‍എസ് സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പ്രതികള്‍ മുന്നറിയിപ്പ് നല്‍കിയെന്നും ഭരണകക്ഷി എംഎല്‍എ ആരോപിച്ചിരുന്നു.