മെസിയെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ക്രമക്കേടും ഉണ്ടായില്ല; സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഏത് അന്വേഷണവും നടത്തട്ടെ: പിണറായി വിജയൻ

മെസിയെ സംസ്ഥാനത്ത് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ക്രമക്കേടും ഉണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഏത് അന്വേഷണവും നടത്തട്ടെയെന്നും മുന്‍ കായിക മന്ത്രി തന്നെ ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘മെസിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില നടപടിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്. അക്കാര്യത്തില്‍ അന്നത്തെ കായികമന്ത്രി വി അബ്ദുറഹിമാന്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പറയുന്ന തരത്തിലുള്ള ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല,. മെസി വരണമെന്ന് നാടാകെ ആഗ്രഹിച്ചിരുന്നു. വരവിനെ നമ്മള്‍ സ്വാഗതം ചെയ്തിരുന്നു. പക്ഷെ അവര്‍ക്ക് അവരുടെതായ കാരണങ്ങളാല്‍ വരാന്‍ പറ്റിയില്ലെന്നതാണ് പിന്നീട് സംഭവിച്ചത്. അതിന്റെ മേല്‍ എന്ത് അന്വേഷണം നടത്തണമെന്നത് അന്വേഷിച്ചാലല്ലേ പറയാന്‍ പറ്റൂ’ പിണറായി പറഞ്ഞു.
‘സ്‌പെയിനില്‍ മന്ത്രി പോകുന്നതിന് വേറെ കരാര്‍ ഒന്നും വേണ്ട. കരാര്‍ സര്‍ക്കാരുമായിട്ടായിരുന്നില്ല. അതെല്ലാം അന്നത്തെ മന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ടല്ലോ. ഇപ്പോ നാട്ടിലാകെ വല്ലാതെ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് കുറച്ചൊരു വിഷമം ഉണ്ടാക്കുന്ന കാര്യമാണല്ലേ?. അപ്പോ ഇരിക്കട്ടെ ഒന്ന് ഇങ്ങോട്ട്് തിരിച്ചും എന്നൊരു ആലോചന ഉണ്ടാകും. അത് അതിന്റെ വഴിക്ക് വരട്ടെ. ഞങ്ങളെ അധികം ബാധിക്കുന്ന കാര്യമല്ല. അവര്‍ അന്വേഷിക്കേണ്ടത് അന്വേഷിക്കട്ടെ’ – പിണറായി പറഞ്ഞു.
‘മെസി വന്നാല്‍ ഉള്ള നടപടികള്‍ക്കായി സ്റ്റേഡിയം കൊടുക്കാന്‍ വേണ്ടി തീരുമാനിച്ചു എന്നത് ശരിയാണ്. വരുന്നതിനാവശ്യമായ നടപടികള്‍ അവിടെ സ്വീകരിക്കേണ്ടതായി ഉണ്ടായിരുന്നു. അതുപോലുള്ള ആവശ്യമായ നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു. മെസിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പൂര്‍ണമായി മനസിലാക്കാന്‍ ബാധ്യസ്ഥനായ ഒരാളല്ല ഞാന്‍. അതിന്റെ ചില കാര്യങ്ങള്‍ മനസിലാക്കുകയല്ലാതെ എ ടു സെഡ് ഞാന്‍ അറിയേണ്ടതായിട്ടില്ല. പക്ഷെ അതിനകത്ത് യാതൊരു ക്രമക്കേടും ഉണ്ടായിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ പറ്റും.
മെസിയെ കൊണ്ടുവരാന്‍ ആവശ്യമായ നടപടികളാണ് ആദ്യം തുടങ്ങിയത്. അതിന്റെ ഭാഗമായി ചില ധാരണകളും ഉണ്ടായിട്ടുണ്ട്. അതിന്റെ കടലാസുകള്‍ തന്റെ കൈവശമുണ്ടെന്ന് അന്നത്തെ മന്ത്രി പറഞ്ഞുകഴിഞ്ഞുവല്ലോ. കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചാല്‍ കിട്ടും’ പിണറായി പറഞ്ഞു


