അജിത് പവാർ ഉൾപ്പടെ ഒമ്പത് എംഎൽഎമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി എൻസിപി


മഹാരാഷ്ട്രയിൽ പാർട്ടിയെ പിളർത്തിയവർക്കെതിരെ ശക്തമായ നടപടിയുമായി എൻസിപി. അജിത് പവാർ ഉൾപ്പടെ ഒമ്പത് എംഎൽഎമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. എംപിമാരായ പ്രഫുൽ പട്ടേലിനെയും സുനിൽ തത്കരെയും പുറത്താക്കിയിട്ടുണ്ട്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഫുൽ പട്ടേലിനും സുനിൽ തത്കറെക്കുമെതിരെയുള്ള നടപടി. സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയാണ് പാർട്ടി അധ്യക്ഷൻ ശരജ് പവാർ തീരുമാനമറിയിച്ചത്. അതേസമയം, പാർട്ടി വിട്ടു പോയ ഒമ്പത് നേതാക്കൾക്ക് ഇന്ന് എൻസിപി അയോഗ്യതാ നോട്ടീസ് നൽകിയിരുന്നു. ഇതിനു പുറമെ നിയമസഭാ സ്പീക്കർക്കും തെരഞ്ഞെടുപ്പ് കമ്മിഷനും പരാതിയും നൽകിയതായാണ് പാർട്ടി നേതാവ് ജയന്ത് പാട്ടീൽ അറിയിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മഹാരാഷ്ട്ര പുതിയ രാഷ്ട്രീയ നാടകങ്ങൾക്ക് സാക്ഷിയാകുന്നത്. എൻസിപി നേതാവായ പ്രതിപക്ഷത്തെ അജിത് പവാർ നിരവധി എം.എൽ.എമാരെ കൂടെക്കൂട്ടി മറുകണ്ടം ചാടുകയായിരുന്നു. പിന്നാലെ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു.