സിപിഎമ്മിന്റെ ശബരിമലയിലെ മലക്കംമറിച്ചില്‍ വോട്ടിനുവേണ്ടി: കെസി വേണുഗോപാല്‍

single-img
13 March 2026

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ സിപിഎം തയാറായത് വോട്ടിനു വേണ്ടിയാണെന്നും അതില്‍ ആത്മാര്‍ത്ഥത ഇല്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. തെരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കില്‍ അവരുടെ നിലപാടില്‍ ഒരു മാറ്റവും വരില്ലായിരുന്നു. കൂടുതല്‍ യുവതികളെ കയറ്റുകയും ചെയ്യുമായിരുന്നു.

ശബരിമലയെ തൊട്ടുകളിക്കുന്നത് തീക്കളിയാണെന്ന് സിപിഎം ഇനിയെങ്കിലും മനസിലാക്കുമെന്നു കരുതുന്നു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ ലംഘിക്കുക മാത്രമല്ല അവര്‍ ചെയ്തത് മറിച്ച് അവിടെയുണ്ടായിരുന്ന പവിത്രമായ സ്വര്‍ണവും അമൂല്യവസ്തുക്കളും കട്ടെടുക്കുകയും ചെയ്തു. ആ കേസ് അന്വേഷണം ഇപ്പോള്‍ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വിശ്വാസിക്കും പൊറുക്കാന്‍ പറ്റാത്ത കൊടുംപാതകങ്ങളാണ് സിപിഎം ശബരിമലയില്‍ ചെയ്തത്. അതിന് ഏറ്റവും കുറഞ്ഞത് അവര്‍ മാപ്പുപറയുകയെങ്കിലും ചെയ്യണം. അയ്യപ്പഭക്തരുടെമേല്‍ ചുമത്തിയ നൂറുകണക്കിനു കള്ളക്കേസുകള്‍ പിന്‍വലിക്കാൻ തയ്യാറാകാത്തത് അവരുടെ യഥാർത്ഥ മുഖം വ്യക്തമാക്കുന്നു.

നവോത്ഥാന സന്ദേശം പറഞ്ഞ് വനിതാ മതില്‍ നിര്‍മ്മിച്ചതും ആചാര ലംഘനത്തിന് യുവതികളെ നിയോഗിച്ചതും ശബരിമലയുടെ പവത്രത തകര്‍ക്കാനായിരുന്നില്ലേയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അയ്യപ്പസംഗമം ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് ഖജനാവില്‍നിന്നുള്ള കോടിക്കണക്കിനു രൂപയും ചെലവഴിച്ചു. യുവതീപ്രവേശം അനുവദിച്ച് നാട്ടില്‍ കലാപത്തിന് വെടിമരുന്നിട്ട് ബിജെപിക്ക് രാഷ്ട്രീയമുതലെടുപ്പിന് അവസരമൊരുക്കിയതും മുഖ്യമന്ത്രിയാണ്. അതീവനാടകീയമായാണ് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ച് ആചാരലംഘനത്തിന് മുഖ്യമന്ത്രി കാര്‍മികത്വം വഹിച്ചത്. അതിന്റെ പേരില്‍ ദേശീയതലത്തില്‍ വരെ പിആര്‍ വര്‍ക്ക് നടത്തി.

വിഎസ് സര്‍ക്കാര്‍ 2007ല്‍ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണ് ശബരിമലയിലെ ആചാര ലംഘനത്തിന് വഴിവെച്ചത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ യുവതീപ്രവേശനത്തെ എതിര്‍ത്തുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ചു. പിന്നീട് വന്ന പിണറായി സര്‍ക്കാര്‍ വിഎസ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം നിലനിര്‍ത്തുകയാണ് ചെയ്തത്. ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുകയും പുണ്യഭൂമിയുടെ വികസനം ഉറപ്പാക്കുകയും ചെയ്തത് യുഡിഎഫ് സര്‍ക്കാര്‍ മാത്രമാണെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.