രാജ്യമാകെ എൽ.പി.ജി ക്ഷാമം; ഹോട്ടലുകൾ അടച്ചുപൂട്ടുന്നു, പാർലമെന്റിൽ പ്രതിഷേധം

രാജ്യത്ത് വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ ലഭ്യതയിലുണ്ടായ കുറവ് ജനജീവിതത്തെ സാരമായി ബാധിക്കുന്നു. പ്രതിസന്ധി രൂക്ഷമായതോടെ നഗരപ്രദേശങ്ങളിലെ നിരവധി ഹോട്ടലുകൾ ഇതിനോടകം അടച്ചുപൂട്ടി. കാറ്ററിംഗ് സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, പി.ജി താമസസൗകര്യങ്ങൾ എന്നിവയും പ്രവർത്തന പ്രതിസന്ധിയിലാണ്.
കേരളത്തിൽ വാണിജ്യ സിലിണ്ടറുകളുടെ വിതരണ പരിധി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി. താൽക്കാലിക ആശ്വാസമെന്ന നിലയിൽ റേഷൻ മണ്ണെണ്ണ വിഹിതം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. ‘മോദിജീ എൽ.പി.ജി’ എന്ന മുദ്രാവാക്യമുയർത്തിയും സിലിണ്ടറുകളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ സഭാനടപടികൾ തടസ്സപ്പെടുത്തി. ബഹളത്തെത്തുടർന്ന് സഭ നിർത്തിവെക്കേണ്ടി വന്നു. സാഹചര്യം വിശദീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ ഇന്ന് വൈകിട്ട് നാല് മണിക്ക് പ്രത്യേക വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
ക്ഷാമം മുതലെടുത്തുള്ള പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ വിവിധ സംസ്ഥാനങ്ങൾ കർശന നടപടികൾ ആരംഭിച്ചു. ഉത്തർപ്രദേശിൽ ഇതിനോടകം ഇരുന്നൂറിലധികം സിലിണ്ടറുകൾ പിടിച്ചെടുത്തു. മഹാരാഷ്ട്രയും യു.പിയും സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.


