കോടിയേരിക്ക് പകരം എം വി ​ഗോവിന്ദൻ പോളിറ്റ് ബ്യൂറോ അംഗമാകും

single-img
30 October 2022

കോടിയേരി ബാലകൃഷ്ണന്റെ മരണത്തോടെ പോളിറ്റ് ബ്യൂറോയിൽ ഉണ്ടായ ഒഴിവിലേക്ക് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഗണിക്കും. ഇന്ന് തീരുമാനം ഉണ്ടായേക്കും എന്നാണു ഡൽഹിയിൽ നിന്നുമുള്ള സൂചന. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ കേരളത്തിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങളുമായി പ്രത്യേകം ചർച്ച നടത്തിയതായും സൂചനയുണ്ട്.

രണ്ടാം പിണറായി മന്ത്രിസഭയിലെ എക്സൈസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായി തുടരവെ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയായി ഗോവിന്ദന്‍ മാസ്റ്ററെ 2022 ഓഗസ്റ്റ് 28ന് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേയേറ്റ് യോഗം തെരഞ്ഞെടുത്തത്.

2002 മുതല്‍ 2006വരെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോവിന്ദന്‍ മാസ്റ്റര്‍ നിലവില്‍ കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം ഒറ്റ സീറ്റിലേക്ക് ചുരുങ്ങിയപ്പോള്‍, അന്ന് ഇടതിനൊപ്പം ഉറച്ചുനിന്ന ആലപ്പുഴ മണ്ഡലത്തിലെ ഇലക്ഷന്‍ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് എം.വി ഗോവിന്ദനായിരുന്നു. എറണാകുളത്ത് വിഭാഗീയത മൂര്‍ഛിച്ച ഘട്ടത്തില്‍ ജില്ലാ സെക്രട്ടറിയുടെ നിയോഗവും എം.വി ഗോവിന്ദന്‍മാസ്റ്റര്‍ക്കായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും അണികളും മാഷ് എന്ന് വിളിക്കുന്ന എം.വി ഗോവിന്ദന്‍ സിപിഐഎം നേതൃ നിരയിലെ സൗമ്യ സാന്നിധ്യവും സൈദ്ധാന്തിക മുഖവുമാണ്