കേന്ദ്രവാണിജ്യ വ്യവസായ മന്ത്രി നാളെ കേരളത്തിൽ എത്തുമ്പോള്‍ റബറിന് 300 രൂപ എന്ന പ്രഖ്യാപനം നടത്തണം: കെ സുധാകരന്‍

single-img
17 April 2023

റബര്‍ ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ ഭാഗമായി നാളെ കേന്ദ്രവാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ എത്തുമ്പോള്‍, കേരളത്തിലെ കര്‍ഷകര്‍ കാത്തിരിക്കുന്നതും ബിജെപി നേതാക്കള്‍ ഉറപ്പുനല്കിയതുമായ ഒരു കിലോ റബറിന് 300 രൂപ എന്ന പ്രഖ്യാപനം നടത്തണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ എംപി.

സംസ്ഥാനത്തെ ക്രിസ്ത്യന്‍ മുസ്ലീം വീടുകളില്‍ ബിജെപി നടത്തുന്ന പ്രഹസന സന്ദര്‍ശനംപോലെ കേന്ദ്രമന്ത്രിയുടെ റബര്‍ ബോര്‍ഡ് പരിപാടിയെ തരംതാഴ്ത്തിയാല്‍ അതു കര്‍ഷകരോടു കാട്ടുന്ന കൊടിയ വഞ്ചന ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബിഷപ്പുമാരുടെ അരമനകളില്‍ പാല്‍പ്പുഞ്ചിരിയും കാമറയുമായി എത്തുന്ന ബിജെപി നേതാക്കൾ എല്ലാവരും ആവര്‍ത്തിച്ചു നല്കുന്ന ഉറപ്പാണ് റബറിന് 300 രൂപ ആക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്. കേന്ദ്രമന്ത്രി വി മുരളീധരന്‍ കര്‍ഷകകൂട്ടായ്മകളില്‍ പങ്കെടുത്ത് ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തിവരുകയാണ്.

പ്രധാനമന്ത്രിയാവട്ടെ ത്രിപുരയില്‍ വച്ച് റബര്‍വില ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്കിയിട്ടുണ്ട്. ഇത്രയുമെല്ലാം ഉറപ്പുകളും വാഗ്ദാനങ്ങളും നല്കിയിട്ട് പാലിക്കാതിരുന്നാല്‍ അതിനെതിരേ ഉയരുന്ന ജനരോഷം ബിജെപി തിരിച്ചറിയുമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വിലസ്ഥിരതാ ഫണ്ട് മാതൃകയില്‍ കേന്ദ്രത്തിന്റെ സഹായനിധി കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു. റബറിന്റെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തി ടയര്‍ലോബിയില്‍ നിന്നുള്ള സംരക്ഷണം, റബറിനെ കാര്‍ഷികോല്പന്നമായി പ്രഖ്യാപിക്കല്‍ തുടങ്ങിയവയും കേന്ദ്രസര്‍ക്കാരിന് അനായാസം ചെയ്യാം.

റബര്‍ ബോര്‍ഡും കേന്ദ്രസര്‍ക്കാരും ടയര്‍ലോബിയുടെ പിടിയിലമര്‍ന്നതുകൊണ്ടാണ് റബര്‍ വില കുത്തനെ ഇടിയുമ്പോള്‍ ടയര്‍വില വാണം പോലെ കുതിച്ചുയരുന്നത്. ടയര്‍ലോബിയുടെ വമ്പിച്ച സാമ്പത്തിക സ്വാധീനത്തിന്റെ മുന്നില്‍ കേന്ദ്രവും റബര്‍ബോര്‍ഡും വില്ലുപോലെ വളയുന്നത് കര്‍ഷകര്‍ കാണുന്നുണ്ടെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു,